ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതി; അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങണം; നിരക്ക് വർദ്ധന ചൂണ്ടിക്കാട്ടി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന് മുന്നറിയുപ്പുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ലെന്നും, നാളത്തെ യോഗത്തിനുശേഷം നിരക്ക് വർദ്ധനയിലുൾപ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.മുൻ വർഷങ്ങളിൽ ഇതേ സമയത്ത് അധിക വൈദ്യുതി പുറമേക്ക് കൊടുത്ത കെ എസ് ഇ ബിയാണ് ഇപ്പോൾ വൈദ്യുതി പണം കൊടുത്ത് വാങ്ങാനൊരുങ്ങുന്നത്.

നിരക്ക് വർദ്ധനക്ക് എതിരെ എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. ഈ കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും. നേരത്തെ ഫെബ്രുവരിയിലും വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു. നാല് മാസത്തേക്കായിരുന്നു വർധനവ് ഉണ്ടായത് യുണിറ്റിന് 9 പൈസയുടെ വർധനവായിരുന്നു അന്ന് ഉണ്ടായത്. കഴിഞ്ഞ വർഷവും ജൂണിൽ യൂണിറ്റിന് 25 പൈസ കെ എസ് ഇ ബി കൂട്ടിയിരുന്നു.