സംസ്ഥാനത്ത് പാല്‍വില വര്‍ദ്ധിക്കും; ലിറ്ററിന് എട്ട് രൂപ വരെ ഉയര്‍ത്തണമെന്ന് ആവശ്യം

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ആവശ്യവുമായി മില്‍മ നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ മില്‍മയുടെ അടിയന്തിരയോഗം പാലക്കാട് ചേരും.

പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ എടുക്കുന്ന തീരുമാനം സര്‍ക്കാരിനെ അറിയിക്കും. ശേഷമാകും പുതിയ വിലപ്രഖ്യാപനമുണ്ടാവുക. ലിറ്ററിന് ഏഴു മുതല്‍ എട്ടു രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത്രയെങ്കിലും വര്‍ധിപ്പിച്ചാല്‍ മാത്രമേ കമ്മിഷനും മറ്റു ചെലവും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂകയുള്ളൂ.

കഴിഞ്ഞ തവണ ലിറ്ററിന് നാലുരൂപ വരെ വര്‍ധിപ്പിച്ചപ്പോള്‍ കമ്മീഷന്‍ കഴിഞ്ഞ് മൂന്നു രൂപ 66 പൈസ മാത്രമേ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇതില്‍ നിന്ന് തങ്ങള്‍ക്ക് ഇതില്‍ യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിയോട് പരാതി നല്‍കിയിരുന്നു.

ഉല്‍പാദനചിലവ് 46 രൂപ വരെയുള്ള സാഹചര്യത്തില്‍ നിലവില്‍ ലിറ്ററിന് 38 മുതല്‍ 40 രൂപ വരെ മാത്രമാണ് കര്‍ഷകന് ലഭിക്കുന്നത്. അതുകൊണ്ട് കമ്മീഷനും മറ്റു ചെലവും കഴിഞ്ഞ് ആറുരൂപയെങ്കിലും കൈയില്‍ കിട്ടുന്ന തരത്തില്‍ വില വര്‍ധിപ്പിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.

കന്നുകാലി ഇന്‍ഷുറന്‍സ് നടപ്പാക്കണം, ഉള്‍പ്രദേശങ്ങളിലേക്ക് കൂടുതല്‍ വെറ്ററിനറി സേവനങ്ങള്‍ വ്യാപിപ്പിക്കണം, സൈലേജ് അഥവാ സമ്പുഷ്ടീകരിച്ച വൈക്കോല്‍ കൂടുതല്‍ വ്യാപിപ്പിക്കണം, കാലിത്തീറ്റയുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങളുണ്ട്.