ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ നിന്ന് നൂറ് കോടി ഫണ്ട് ശേഖരിക്കാന്‍ ബി.ജെ.പി

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തില്‍ നിന്ന് 100 കോടി രൂപയുടെ ഫണ്ട് ശേഖരിക്കാന്‍ ബിജെപി. ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളാണ് ഫണ്ട് ശേഖരണം നടത്തുക . തിരഞ്ഞെടുപ്പ് ചെലവിന് കേരള ഘടകം കേന്ദ്ര ഫണ്ട് മാത്രമാണ് ആശ്രയിക്കുന്നതെന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

നവംബര്‍ 15 മുതല്‍ 30 വരെ പ്രത്യേക ഫണ്ട് ശേഖരണം നടത്താനാണ് തീരുമാനം. ഓരോ പാര്‍ട്ടി ഘടകത്തിനും പിരിച്ചെടുക്കേണ്ട നിശ്ചിത തുക തുക നല്‍കിയിട്ടുണ്ട്. ബൂത്തുകള്‍ 25,000 രൂപ വീതമാണ് പിരിക്കേണ്ടത്.

പുനഃക്രമീകരിച്ച പഞ്ചായത്ത്, ഏരിയ കമ്മിറ്റികള്‍ ഒരുലക്ഷം, പുനഃക്രമീകരിക്കാത്ത പഞ്ചായത്ത് ഘടകം രണ്ടുലക്ഷം, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ഏരിയ കമ്മറ്റികള്‍ മൂന്നുലക്ഷം, മണ്ഡലം കമ്മിറ്റികള്‍ ഏഴുലക്ഷം എന്നിങ്ങനെയാണ് ശേഖരിക്കേണ്ടി വരിക.

Read more

ഓരോ വിഭാഗവും പരമാവധി ശേഖരിക്കാവുന്ന തുക സംബന്ധിച്ചു നിര്‍ദേശമുണ്ട്. ഇതിന്‍പ്രകാരം പഞ്ചായത്ത്, ഏരിയ കമ്മിറ്റികള്‍ ഒരു വ്യക്തിയില്‍ നിന്ന് 5000 രൂപയേ പരമാവധി ശേഖരിക്കാവൂ. മണ്ഡലം കമ്മിറ്റികള്‍ 25,000 രൂപയും ബൂത്ത് ഘടകം ആയിരം രൂപയുമേ പരമാവധി സ്വീകരിക്കാവൂ. പിരിച്ചെടുക്കുന്ന മുഴുവന്‍ തുകയും പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. തിരഞ്ഞെടുപ്പാകുമ്പോള്‍ ഈ തുക ഘടകങ്ങള്‍ക്ക് തിരികെ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്.