ചെറു തോണി ഡാമിൽ താഴിട്ട് പൂട്ടിയ സംഭവം; സുരക്ഷാ വീഴ്ച അന്വേഷിക്കാൻ മിലിറ്ററി ഇൻറലിജൻസും

ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം നടത്താൻ മിലിറ്ററി ഇൻറലിജൻസും എത്തിക്കഴിഞ്ഞു. ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. പൊലീസ് അന്വേഷണത്തിൽ തീവ്രവാദ സാധ്യതകൾ ഉൾപ്പെടുത്തിയെങ്കിലും പ്രതിക്ക് താവ്ര വാദ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല.

വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുമെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എത്തിയില്ലെങ്കിൽ ലുക്ക്ഒട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് തീരുമാനം. . ഡാം സന്ദർശനത്തിനായി എത്തിയ യുവാവ് സുരക്ഷ മറികടന്ന് അണക്കെട്ടിലെ 11 സ്ഥലങ്ങളിൽ താഴ് ഉപയോഗിച്ച് പൂട്ടുക ആയിരുന്നു.

പാലക്കാട്‌ ഒറ്റപ്പാലം സ്വദേശിയായ ഇയാൾ വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് നടപടി. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡാമിലെ ഹൈമാസ്സ് ലെറ്റുകളുടെ ടവറിലും എർത്ത് വയറുകളിലും ഉൾപ്പെടെ 11 സ്ഥലങ്ങളിലാണ് ഇയാൾ താഴിട്ട് പൂട്ടിയത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.

സെപ്റ്റംബർ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെടുന്നത്. കെഎസ്ഇബിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സ്വദേശിയാണ് പ്രതിയെന്ന് കണ്ടെത്തിയത്. ഇയാളോടൊപ്പം ഡാം സന്ദർശനത്തിനെത്തിയ തിരൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനായി പൊലീസ് ഊർജിത ശ്രമം ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സുരക്ഷാ വീഴ്ചയെ കുറിച്ചറിയാൻ ഡാമിന്റെ ഷട്ടർ ഉയർത്തി പരിശോന നടത്താനും തീരുമാനിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഡാമിലേക്ക് അനുമതിയില്ലാത്ത ബുധനാഴ്ച ആയിരിക്കും ഡാമിന്റെ ഷട്ടർ ഉയർത്തി പരിശോധന നടത്തുക. സുരക്ഷാ വീഴ്ചയെ തുടർന്ന് നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന രണ്ട് താൽക്കാലിക ജീവനക്കാരെ മാറ്റി പകരം പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്.