മീടൂ ആരോപണം; മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജ്യം വിട്ടിട്ടില്ലെന്ന് ഡി.സി.പി

കൊച്ചിയില്‍ മീടൂ ആരോപണം നേരിട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി രാജ്യം വിട്ട് പോയിട്ടില്ലെന്ന് ഡിസിപി വി.യു കുര്യാക്കോസ്. ഇയാളെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയെന്നും ഡിസിപി പറഞ്ഞു. പീഡന ശ്രമത്തിന് അന്‍സാരിക്ക് എതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നായിരുന്നു പൊലീസ് നേരത്തെ സംശയിച്ചിരുന്നത്.

നിരവധി യുവതികള്‍ ഇയാള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ പീഡന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വിവാഹ മേക്കപ്പിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഒരു യുവതി പോസ്റ്റിട്ടതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി എത്തിയത്. സംഭവത്തില്‍ മൂന്ന് യുവതികള്‍ ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

കൊച്ചിയിലെ പ്രമുഖ ബ്രൈഡല്‍ മേക്കപ് സ്ഥാപനമായ യുണിസെക്സ് സലൂണിന്റെ ഉടമയായ വാഴക്കാല പള്ളിപ്പറമ്പിറക്കത്തില്‍ അനീസ് അന്‍സാരിക്ക് (37)എതിരെയാണ് ആരോപണം. പരാതിയെതുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. പ്രതി അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും മേക്കപ്പ് ട്രയല്‍ നോക്കാന്‍ ചെന്നപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതി പറഞ്ഞത്.