മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരായ മീടൂ ആരോപണം; പ്രതി വിദേശത്തേക്ക് കടന്നെന്ന് സൂചന

കൊച്ചിയില്‍ മീടൂ ആരോപണം നേരിട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി വിദേശത്തേക്ക് കടന്നതായി സൂചന. ഇയാള്‍ക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നിരവധി യുവതികളാണ് അന്‍സാരിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പീഡന ആരോപണം ഉന്നയിച്ചത്.

വിവാഹ മേക്കപ്പിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഒരു യുവതി പോസ്റ്റിട്ടതിന് പിന്നാലെ നിരവധി പേര്‍ സമാന അനുഭവ നേരിട്ടതായി വെളിപ്പെടുത്തി രംഗത്ത് വരികയായിരുന്നു. മൂന്ന് യുവതികള്‍ ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

കൊച്ചിയിലെ പ്രമുഖ ബ്രൈഡല്‍ മേക്കപ് സ്ഥാപനമായ യുണിസെക്‌സ് സലൂണിന്റെ ഉടമയായ വാഴക്കാല പള്ളിപ്പറമ്പിറക്കത്തില്‍ അനീസ് അന്‍സാരിക്ക് (37)എതിരെയാണ് ആരോപണം. പരാതിയെതുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. പ്രതി അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും മേക്കപ്പ് ട്രയല്‍ നോക്കാന്‍ ചെന്നപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതി പറഞ്ഞത്.

കേസെടുത്തതിന് പിന്നാലെ അന്‍സാരി വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. ദുബായിലേക്കാണ് കടന്നതെന്നാണ് നിഗമനം. വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടിസ് നല്‍കാനുള്ള തീരുമാനത്തിലാണ് പൊലീസ്.