സിമൻറ് വില വർദ്ധന; നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി

സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി പി രാജീവ് സിമന്റ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് യോഗം. അടുത്ത മാസം ഒന്നുമുതല്‍ ഒരു ചാക്ക് സിമന്‍റിന് 30 രൂപ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ലോക്ക്ഡൌണ്‍ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന് 420 രൂപയായിരുന്നു വില.

ഇത് 50 മുതല്‍ 60 രൂപവരെ കൂട്ടി ഒരു ചാക്ക് സിമന്‍റിന് നിലവില്‍ ശരാശരി 480 രൂപയായി.  ജൂണ്‍ ഒന്ന് മുതല്‍ 30 രൂപ കൂടി വീണ്ടും ഒരു ചാക്ക് സിമന്‍റിന് കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ഇതോടെ ആദ്യമായി 50 കിലോ ഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന്‍റെ വില അഞ്ഞൂറ് രൂപക്ക് മുകളിലെത്തും. ഇത് നിര്‍മ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും എന്നാണ് ആശങ്ക.

പതിനൊന്ന് ലക്ഷം ടണ്‍ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്‍റ് ഉപഭോഗം. ഇതില്‍ 97 ശതമാനവും സ്വകാര്യ കമ്പനികളാണ്  വിതരണം ചെയ്യുന്നത്. സ്റ്റീല്‍, ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലച്ച മട്ടാണ്. ഈ സാഹചര്യത്തില്‍ സിമന്‍റ് വില നിയന്ത്രക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.