പെരുന്നാള്‍ ദിനത്തില്‍ മാംസവിലക്ക്; പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവിന് എതിരെ പ്രതിഷേധം ശക്തം

പെരുന്നാള്‍ ദിനമായ 12, 13 തീയ്യതികളില്‍ മൃഗങ്ങളെ അറുക്കല്‍, മാംസവിതരണം എന്നിവ നിരോധിക്കുകൊണ്ടുള്ള പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധമുയരുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാംസവിതരണം നിരോധിച്ചിരിക്കുന്നുവെന്നാണ് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അറിയിപ്പ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ മെയ് 12, 13 തിയ്യതികളില്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള മൃഗങ്ങളെ അറുക്കല്‍, മാംസവിതരണം എന്നിവ പൂര്‍ണമായും നിരോധിച്ചതെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. മറ്റ് സ്ഥലങ്ങളില്‍ ആവശ്യമുള്ളവര്‍ മാത്രം ചേര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതില്‍ തടസമില്ല. ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവര്‍ വീടുകളില്‍എത്തിച്ചു കൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Read more

അതേയമയം കളക്ടറുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ ഗതാഗത പരിശോധനയ്ക്ക് സേവാഭാരതിയെ ഉപയോഗിച്ചുള്ള ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് ഉത്തരവ് എന്ന് കാട്ടിയാണ് പ്രതിഷേധം നടക്കുന്നത്. അതേസമയം, ബലിപെരുന്നാളിന് ഏര്‍പെടുത്തേണ്ട നിയന്ത്രണം ചെറിയ പെരുന്നാളിന് ഏര്‍പെടുത്തി എന്ന വിമര്‍ശനം ഉത്തരവിനെതിരെ ഉയരുന്നുണ്ട്. ചെറിയ പെരുന്നാളിന് ബലി ഇല്ലെന്നിരിക്കെയാണ് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിയന്ത്രങ്ങള്‍ ഏര്‍പെടുത്തിയിരിക്കുന്നത്.