വീണ്ടും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് ; കത്ത് വ്യാജമെന്ന് ആവര്‍ത്തിച്ച് മേയര്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ നിയമന കത്ത് വ്യാജമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. വിശദ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ക്രൈംബ്രാഞ്ച് മൊഴിയെടുത്തപ്പോഴാണ് നിയമന ശുപാര്‍ശ തേടിക്കൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് നല്‍കാനായി കത്ത് തയാറാക്കിയിട്ടില്ലന്ന മൊഴി മേയര്‍ ആവര്‍ത്തിച്ചത്. കോര്‍പ്പറേഷന്റെ ലെറ്റര്‍ പാഡില്‍ തന്റെ ഒപ്പ് വ്യാജമായി സ്‌കാന്‍ ചെയ്ത് കയറ്റിയാവാം കത്ത് തയാറാക്കിയതെന്നാണ് മേയറുടെ നിലപാട്.

പരാതിക്കാരിയായ മേയറെക്കൂടാതെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. കത്ത് തയാറാക്കിയതായി അറിഞ്ഞിട്ടില്ലെന്നും കത്തിനേക്കുറിച്ച് ആദ്യം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ഭൂരിഭാഗം ജീവനക്കാരും മൊഴി നല്‍കിയത്. മൊഴിയെടുത്തതിന് അപ്പുറം രേഖകളോ കംപ്യൂട്ടറുകളോ ക്രൈംബ്രാഞ്ച് ഇന്നും കസ്റ്റഡിയിലെടുത്തിട്ടില്ല.

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്.