എയിംസ് തിരുവനന്തപുരം ജില്ലയിൽ തന്നെ വേണമെന്ന് ബി.ജെ.പി; അനുമതി നൽകില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ

സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച എയിംസ് തലസ്ഥാനത്ത് തന്നെ വേണമെന്ന  ബി.ജെ.പിയുടെ ആവശ്യം തള്ളി മേയർ ആര്യാ രാജേന്ദ്രൻ. കോർപ്പറേഷൻ കൗൺസിലിൽ പ്രമേയം പാസാക്കണമെന്ന ആവശ്യമാണ് ബി.ജെ.പി മുന്നോട്ട് വെച്ചത്. സർക്കാർ മറ്റൊരു തീരുമാനമെടുത്തതിനാൽ പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു മേയറുടെ നിലപാട്.

പ്രമേയം വാക്കാൽ അവതരിപ്പിക്കാമെന്നും കൗൺസിൽ ഏക കണ്ഠമായി പാസാക്കണമെന്നുമായിരുന്നു നോട്ടീസ് നൽകിയ പി അശോക് കുമാർ ആവശ്യപ്പെട്ടത്.
എയിംസ് സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്താകുന്നതാണ് നല്ലതെന്നായിരുന്നു സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി കെ അനിൽ പറഞ്ഞത്.

കേന്ദ്രസർക്കാർ ഇടപെട്ട് തിരുവനന്തപുരത്ത് അനുവദിച്ചാൽ അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംസ്ഥാന സർക്കാർ എയിംസ് സ്ഥാപിക്കാൻ ഇപ്പോൾ കോഴിക്കോട്ടാണ് സ്ഥലം കണ്ടെത്തിയതെന്നും ഇത് കേരളത്തിന്റെ മദ്ധ്യ ഭാഗത്ത് അല്ലെന്നും ബി ജെ പി കക്ഷി നേതാവ് എം ആർ ഗോപൻ ചൂണ്ടിക്കാട്ടി.

അതേസമയം എയിംസ് ജില്ലയിൽ തന്നെ വേണമെന്നായിരുന്നു യു ഡി എഫിന്റെയും നിലപാട്. ഉമ്മൻചാണ്ടി സർക്കാർ എയിംസ് സ്ഥാപിക്കാൻ തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തിയതാണെന്നും അതിനാൽ തലസ്ഥാനത്തുതന്നെ സ്ഥാപിക്കണമെന്നായിരുന്നു യു ഡി എഫ് കക്ഷിനേതാവ് പി പത്മകുമാർ പറഞ്ഞത്.