മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഇന്ന്; ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്, ഇന്ന് പൊതുഅവധി

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് ഇന്ന് വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം. 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 35 പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 38811 വോട്ടര്‍മാരാണുള്ളത്. എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു തവണയും പിന്തുണച്ച വോട്ടര്‍മാര്‍ ഇത്തവണയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് ഇടതുമുണി.

ഇടതുകോട്ടെയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ 35ല്‍ 28 സീറ്റും എല്‍ഡിഎഫിനൊപ്പമാണ്. എന്നാല്‍ അട്ടിമറി വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ബിജെപിയും എല്ലാ വാര്‍ഡുകളിലും മത്സരിക്കുന്നുണ്ട്. നാല് വാര്‍ഡുകളില്‍ എസ്ഡിപിഐയും ഒന്നില്‍ സ്വതന്ത്രനും മറ്റൊന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വിമതനായും രംഗത്തുണ്ട്.

വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക് തുടങ്ങി ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

Read more

വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ വോട്ടിംഗ് മെഷീനുകള്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കും. 22-ന് രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍. പുതിയ ഭരണസമിതി സെപ്റ്റംബര്‍ 11ന് അധികാരമേല്‍ക്കും. അതേസമയം തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്ന് മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.