കരിപ്പൂരിൽ വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകൾ കസ്റ്റംസിന്റെ പിടിയിലായി. മലേഷ്യയിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ, ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ, കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടാതെ തായ്‌ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസ ലഹരിയും പിടികൂടി. ലഹരി എത്തിച്ചത് തായ്ലാൻഡിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവിൽ പിടിയിലായ മൂന്ന് വനിതകളേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
Read more
ഇന്നലെയും സമാനമായ രീതിയിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. അബുദാബിയിൽ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയർവേയ്‌സിന്റെ വിമാനത്തിൽ വന്ന യാത്രക്കാരനാണ് ട്രാളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. ഇത് ഏറ്റുവാങ്ങാൻ വന്ന ഇടവേലിക്കൽ സ്വദേശി റിജിൽ, തലശ്ശേരി സ്വദേശി റോഷൻ ആർ ബാബു എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.