മരട് ഫ്‌ളാറ്റ് പൊളിക്കൽ; പ്രദേശവാസികൾ നിരാഹാര സമരത്തിലേക്ക്

മരടിൽ ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതൽ പ്രദേശവാസികൾ നിരാഹാര സമരത്തിലേക്ക്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ ശക്തമായ സമരമെന്ന നിലപാടിലാണ് പ്രദേശവാസികൾ. അതേസമയം, ഫ്‌ളാറ്റ് തകർക്കാനുള്ള സ്ഫോടക വസ്തുക്കൾ ഇന്ന് അങ്കമാലിയിൽ എത്തിക്കും.

മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾക്ക് സമീപത്തുള്ള വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ പോലും സർക്കാർ ഉറപ്പാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതുകൊണ്ട് തന്നെ ശക്തമായ സമരവുമായി നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ഫ്‌ളാറ്റുകൾക്ക് സമീപത്ത് താമസിക്കുന്ന ഒട്ടുമിക്കവരും വീടുകൾ ഒഴിഞ്ഞ് പോകുന്ന അവസ്ഥയാണുള്ളത്.

ഫ്ലാറ്റുകള്‍ പൊളിച്ചതിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതില്‍ കാലതാമസമുണ്ടാകുമെന്ന കാര്യത്തിലും ആശങ്കയിലാണ് നാട്ടുകാർ. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തേക്ക് മാറാനാണ്  പ്രദേശവാസികളോട് അധികൃതർ പറഞ്ഞിരിക്കുന്നത്. എന്നാല്‍ എത്രനാള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന കാര്യത്തില്‍ അധികൃതർക്കും വ്യക്തതയില്ല.

“”മൂന്ന് മാസത്തേക്ക് മാറാനാണ് പറഞ്ഞിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച്, ഈ മൂന്ന് മാസം മാറിത്താമസിക്കേണ്ടി വരും. അത് കഴിഞ്ഞിട്ട് എന്താണ് സംഭവിക്കുന്നതെന്ന് പറയാനാകില്ലല്ലോ. വീട് പൊളിഞ്ഞ് പോവുകയാണെങ്കിൽ കൂടുതൽ കാലം മാറിത്താമസിക്കേണ്ടി വരും””, എന്ന് ആൽഫാ സെറീന്‍റെ തൊട്ടടുത്ത് താമസിക്കുന്ന വീട്ടമ്മ ബിന്ദു പറയുന്നു. ഇതോടെ, തിരികെ വീടുകളിലേക്കുള്ള മടക്കം വൈകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ആല്‍ഫാ ഇരട്ട ടവറുകളില്‍ നിന്നുള്ള കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായിരിക്കും ഏറ്റവുമധികം കാലതാമസം ഉണ്ടാവുക. ഇവിടുത്തെ റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്തതാണ് കാരണം. ചെറിയ വണ്ടികളില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൂർണമായും നീക്കം ചെയ്യുന്നതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, നാഗ്പൂരിൽ നിന്നും പാലക്കാട് എത്തിച്ച് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ ഇന്ന് അങ്കമാലിയിൽ എത്തിക്കും. അങ്കമാലി മഞ്ഞപ്രയിലെ ഗോഡൗണിൽ പൊലീസ് കാവലിൽ സൂക്ഷിക്കുന്ന വെടിമരുന്ന്. ജനുവരി 1-ാം തിയതി മുതൽ നിറച്ച് തുടങ്ങും. ജനുവരി 11-ാം തിയതി 11 മണിക്കാണ് ആദ്യ ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകർക്കുന്നത്.