മാര്‍പാപ്പയുടെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്ഥാനമൊഴിയണം ; ബിഷപ്പ് ഹൗസിന് മുമ്പില്‍ അല്‍മായ പ്രതിഷേധ സംഗമം

മാര്‍പാപ്പയുടെ ഉത്തരവുകളും സിനഡ് തീരുമാനങ്ങളും എറണാകുളം – അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കാന്‍ പൂര്‍ണ അധികാരങ്ങളോടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം എത്രയും വേഗം തൽസ്ഥാനം ഒഴിയണമെന്ന് ബിഷപ്പ് ഹൗസിനു മുമ്പില്‍ നടത്തിയ അല്‍മായ പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

നിയമിതനായി 9 മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് മാത്രമല്ല അതിരൂപതയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും വിമത വൈദികരുടെ നിയമ ലംഘനങ്ങള്‍ കൂടുതലാകുകയുമാണു് ചെയ്തത്. മേലധികാരികളെ അനുസരിക്കാത്ത കൂരിയ പിരിച്ചു വിടാത്തതിനും, അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കാത്തതിനും, ഗുരുതരമായ തെറ്റുകള്‍ ചെയ്ത 33 വൈദികര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതിനും, ബസിലിക്ക ദേവാലയം അടച്ചിടുന്നതിന് കാരണക്കാരനായ ഫാ. ആന്റണി നരികുളത്തെ ട്രാന്‍സ്ഫര്‍ ചെയ്യാത്തതിനും, മുഴുക്കുളം , തിരുവാങ്കുളം പള്ളികളിലെ പ്രതിസന്ധികള്‍ പരിഹരി പരിഹരിക്കപ്പെടാത്തതിന്റെയും മുഴുവന്‍ ഉത്തരവാദിത്വവും അപ്പസ്‌തോലിക് അഡ്മിനിസ്റ്റേറ്റര്‍ ക്കാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.

Read more

സിറോ മലബാര്‍ അല്‍മായ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം ജനറല്‍ കണ്‍വീനര്‍ മത്തായി മുതിരേന്തി നിര്‍വഹിച്ചു. ജോര്‍ജ് ജോസഫ്, സീലിയ ആന്റണി, ജിനോ ജോണ്‍, സേവ്യര്‍ മാടവന, പോള്‍ ചിതലന്‍, ജെയ്ജു വര്‍ഗീസ് പാറയില്‍, ജോണി തോട്ടക്കര, അലക്‌സാണ്ടര്‍ തിരുവാങ്കുളം, ജോസ് പൈനാടത്ത്, ജോസി ജെയിംസ്, തോമസ് താഴനാനി, അമല്‍ ചെറുതുരുത്തി, ജോസ് മാളിയേക്കല്‍, കുര്യന്‍ അത്തിക്കുളം, ബേബി പൊട്ടനാനി എന്നിവര്‍ പ്രസംഗിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ബിഷപ്പ് ഹൗസിനു മുന്നിലേക്ക് നടത്തിയ പ്രകടനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.