ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാന്‍ അനുവദിക്കണമെന്ന് തമിഴ്നാട് സ്വദേശിനി

പാലക്കാട് മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാന്‍ അനുവാദം തേടി തമിഴ്നാട് സ്വദേശിനിയുടെ കത്ത്. മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണണമെന്നാണ് തമിഴ്നാട് സ്വദേശിനി മീനയുടെ ആവശ്യം.

മൃതദേഹം കാണാനും മകനാണെങ്കില്‍ മൃതദേഹം ഏറ്റെടുക്കാനും അനുവദിക്കണമെന്നാണ് മീന പാലക്കാട് എസ്പിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്നലെ ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്ന കബനി ദളത്തിലെ പ്രധാന നേതാവ് മണിവാസകം കൂടി മരിച്ചതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.

ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടര്‍ബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും വെടിവെച്ച് കൊന്നത്.