പാലായില്‍ വോട്ടെടുപ്പ് തുടങ്ങി; കെ.എം മാണിക്ക് ശേഷവും പാലാ മാണി തന്നെ ഭരിക്കുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നീണ്ട ക്യൂ. രാവിലെ 7 മണി മൂതല്‍ 6 മണി വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളും സജ്ജമായി. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ാം നമ്പര്‍ ബൂത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്തു മടങ്ങി.

ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് വോട്ടു ചെയ്ത ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെഎം മാണിക്ക് ശേഷവും ഒരു മാണി പാല തന്നെ ഭരിക്കുമെന്നും അത് താനായിരിക്കുമെന്നും പറഞ്ഞു. ഇത്തവണ യുഡിഎഫിലെ അസംതൃപ്തര്‍ തനിക്ക് വോട്ടു ചെയ്യുമെന്നും അത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചെയ്യപ്പെടാതെ പോയ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിയുമെന്ന പ്രതീക്ഷയും മാണി സി കാപ്പന്‍ പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ ദിവസവും ഇന്നത്തെപ്പോലെ സന്തോഷത്തോടെ പ്രതികരിക്കുമെന്നും പറഞ്ഞു.

ചിലയിടങ്ങളില്‍ യന്ത്ര തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13 പേര്‍ മത്സരിക്കുന്ന പാലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി. കാപ്പനും എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയും തമ്മിലാണു പ്രധാന മത്സരം. നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെയും സ്ഥാനാര്‍ഥികള്‍ ഊര്‍ജിത പ്രചാരണത്തിലായിരുന്നു. മണ്ഡലത്തില്‍ ആകെയുള്ളത് 1,79,107 വോട്ടര്‍മാരാണ്. ഇതില്‍ 1888 പേര്‍ പുതുമുഖങ്ങള്‍. തെരഞ്ഞെടുപ്പു നിയന്ത്രിക്കാന്‍ 200 ഉദ്യോഗസ്ഥരേയും സുരക്ഷയൊരുക്കാന്‍ 700 പോലീസുകാരേയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ചു മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്നു മുന്നണികള്‍ക്കും പാലാഫലം നിര്‍ണായകമാണ്.