മനുഷ്യമഹാശൃംഖലയ്ക്കിടെ വന്ദേമാതരം വിളിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം

എല്‍ഡിഎഫിന്‍റെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം. വന്ദേമാതരം എന്ന് വിളിച്ചാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്. പൊലീസ് ഇയാളെ കൊല്ലം ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്‍റെ നില ഗുരുതരമാണ്. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ചത്. ഇടതുകയ്യിലെ ഞരമ്പ് പൂര്‍ണ്ണമായും അറ്റുമാറിയിട്ടുണ്ട്. കൈഞരമ്പ് മുറിച്ച യുവാവിന് നേരെ അക്രമ ശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം പ്രതിജ്ഞ ചൊല്ലുന്ന സമയം ഇടത് നേതാക്കൾ നിൽക്കുന്ന ഭാഗത്തേക്ക് ഓടിയെത്തിയ യുവാവ് ബഹളം വെക്കുകയും കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഇടത് കൈയുടെ ഞരമ്പ് മുറിക്കുകയുമായിരുന്നു എന്നാണ് വിവരം. കൈ ഞരമ്പ് മുറിച്ച ശേഷം വന്ദേ മാതരം മുദ്രാവാക്യം മുഴക്കിക്കൊണ്ട് റോഡിൽ കിടന്ന് പ്രതിഷേധിച്ച യുവാവിനെ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ കീഴടക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read more

അബോധാവസ്ഥയിലായ യുവാവിനെ ആദ്യം കൊല്ലം ജില്ലാ  ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ കൈഞരമ്പിന് ഗുരുതരമായ മുറിവാണുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ രാഷ്ട്രീയ പ്രവര്‍ത്തകനാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.