സ്‌റ്റേജ് ഷോ അലമ്പാക്കി; യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞു മുങ്ങി; പിന്നാലെ പൊലീസ്; പ്രതി രക്ഷപ്പെട്ടുവെന്ന് കരുതിയപ്പോള്‍ കുടുങ്ങി

സ്‌റ്റേജ് ഷോയ്ക്കിടെ ഗാകരായ കെ.ജെ യേശുദാസിനെയും കെ.എസ് ചിത്രയെയും കല്ലെറിഞ്ഞ പ്രതി 24 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി അസീസി(56)നെയാണാ പൊലീസ് അറസ്റ്റ് ചെയ്തത്.

1999 ഫെബ്രുവരി ഏഴിന് ടൂറിസംവകുപ്പും ജില്ലാഭരണകൂടവും സംഘടിപ്പിച്ച മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായാണ് സംഗീതപരിപാടിക്കിടെയാണ് അതിക്രമം നടന്നത്. രാത്രി 9.15ന് ഗാനമേള നടന്നുകൊണ്ടിരിക്കേ ഗവ. നഴ്സസ് ഹോസ്റ്റലിനു മുന്‍വശത്തു നിന്നായിരുന്നു കല്ലേറുണ്ടായത്. ഇരു ഗായകരെയും ലക്ഷ്യമാക്കിയാണ് പ്രതി കല്ലെറിഞ്ഞത്. ഗാനമേള നടന്നുകൊണ്ടിരിക്കെ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടായളായിരുന്നു അസീസെന്ന് പൊലീസ് വ്യക്തമാക്കി.

മലബാര്‍ മഹോത്സവത്തിനിടെ അന്നുണ്ടായ സംഘര്‍ഷം വലിയ വാര്‍ത്തയായിരുന്നു. സംഭവദിവസം ഒരു പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് അടക്കം നഷ്ടപ്പെട്ടുകയും സംഘര്‍ഷം ഉടലെടുക്കുടയും ചെയ്തിരുന്നു.

അന്വേഷണം വ്യാപകമായതോടെ കോഴിക്കോട് മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. മാത്തോട്ടത്തു നടത്തിയ അന്വേഷണത്തില്‍ പരിസരവാസികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയില്‍ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

ഇയാള്‍ വഴിയോരത്ത് പഴക്കച്ചവടം നടത്തിവരികയായിരുന്നു. മാത്തോട്ടത്തെ പരിസരവാസി നല്‍കിയ സൂചനയനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കേസില്‍ പ്രതിയായ അസീസിനെതിരെ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

നടക്കാവ് സിഐ ആയിരുന്ന കെ. ശ്രീനിവാസന്‍ ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍. പിന്നീട് പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് അസീസ് പിടിയിലായത്. ഈ കേസ് അവസാനിച്ചുവെന്ന് അസീസ് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റിലൂടെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയ പിന്നീട് ജാമ്യത്തില്‍ വിട്ടു.