'റിവ്യൂ ഇട്ടതിനു സിനിമയിലെ നടന്‍ മനുഷ്യരെ നേരിട്ട് വിളിച്ചു പച്ചത്തെറി വിളിക്കുന്നതില്‍ ചില പ്രശ്‌നമുണ്ട്; ഉണ്ണി മുകുന്ദനെ ഉപദേശിച്ച് സുനിത ദേവദാസ്

മാളികപ്പുറം സിനിമയെ യുട്യൂബിലൂടെ വിമര്‍ശിച്ച വ്ളോഗറെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദനെ ഉപദേശിച്ച് സിപിഎം പ്രവര്‍ത്തകയും യുട്യൂബ് വ്‌ളോഗറുമായ സുനിത ദേവദാസ്. മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇങ്ങനെ ഓരോരുത്തരെ വിളിച്ചു തെറിയും പറഞ്ഞു നടന്നിരുന്നെങ്കില്‍ അവരൊക്കെ ഇന്ന് എന്തായേനെ? നിങ്ങള്‍ നിങ്ങളുടെ പണി നന്നായി ചെയ്യുക. അത് പ്രൊഡക്ടായി കഴിഞ്ഞാല്‍ ആളുകള്‍ അതിനെക്കുറിച്ചു പലതും പറയും. അതിലൊക്കെ ഇമോഷണലായി പ്രതികരിക്കേണ്ട ഒരു കാര്യവുമില്ല. അതിലൊക്കെ ഉപരി സിനിമ റിവ്യൂ ഇട്ടതിനു സിനിമയിലെ നടന്‍ തന്നെ മനുഷ്യരെ നേരിട്ട് വിളിച്ചു പച്ചത്തെറി പറയുന്നതില്‍ ചിലപ്രശ്‌നമുണ്ട്. അതൊക്കെ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയട്ടെയെന്ന് സുനിത പറഞ്ഞു.

നേരത്തെ, മാളികപ്പുറം സിനിമ ഭക്തി വിറ്റാണ് ഹിറ്റടിച്ചതെന്നും ഉണ്ണി മുകുന്ദന്‍ ‘സമാജം സ്റ്റാര്‍’ ആണെന്നും സീക്രെട്ട് ഏജന്റ് എന്നപേരില്‍ യുട്യൂബ് നടത്തുന്ന വ്‌ളോഗറായ സായി കൃഷ്ണ വിമര്‍ശിച്ചു. ഇതു സംബന്ധിച്ച് മൂന്നു വീഡിയോകള്‍ അദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. മാളികപ്പുറം സിനിമയില്‍ അഭിനയിച്ച കൊച്ചുകുട്ടിയെയും സായി വിമര്‍ശിച്ചു. തോടെ ഉണ്ണി മുകുന്ദന്‍ മലപ്പുറം സ്വദേശിയായ ഇയാളെ നേരിട്ട് വിളിക്കുകയായിരുന്നു. സൗഹൃദത്തില്‍ തുടങ്ങിയ സംഭാഷണത്തിനെടുവില്‍ ഉണ്ണി മുകുന്ദന്‍ പെട്ടന്ന് പ്രകോപിതനാകുകയായിരുന്നു. താന്‍ ഒരു അയ്യപ്പ വിശ്വാസിയാണെന്ന് ഉണ്ണി സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ ഭക്തിവിറ്റിട്ട് പൈസ ഉണ്ടാക്കിയെന്ന് തനിക്ക് തോന്നുന്നുണ്ടോയെന്ന് ഉണ്ണി വ്ളോഗറോട് ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി ഉണ്ണി മുകുന്ദന്‍ ഭക്തിവിറ്റിട്ട് തന്നെയാണ് മാളികപ്പുറം ഹിറ്റാക്കിയതെന്ന് സായി മറുപടി നല്‍കി. ഇതോടെ പ്രകോപിതനായ ഉണ്ണി മുകുന്ദന്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. താന്‍ മകരസംക്രാന്തി സ്റ്റാര്‍ ആണെന്ന് പറയാന്‍ താന്‍ ആരാണെന്ന് ഉണ്ണി സംഭാഷണത്തില്‍ വെല്ലുവിളിക്കുകയും ചെയ്തു.

എന്റെ ഇഷ്ടം, എന്റെ ചാനല്‍ എനിക്ക് ഇഷ്ടമുള്ളത് പറയുമെന്ന് സായി മറുപടി നല്‍കുന്നുണ്ട്. എന്റെ വീട് മലപ്പുറം കോള്‍മണ്ണയാണ് നേരിട്ട് വരാന്‍ ഉണ്ണിമുകുന്ദനെ വ്ളോഗര്‍ വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍ എറണാകുളത്തേക്ക് വരാനാണ് ഉണ്ണിമുകുന്ദന്‍ തിരിച്ച് പറയുന്നത്. തന്റെ അച്ഛനെയും അമ്മയെയും കുടുംബത്തെയും വരെ വീഡിയോയിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് പറയുന്നത്. ഈ തെറി മൊത്തവും നിനക്കാണെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഭക്തി വിറ്റുകൊണ്ട് തന്നെയാണ് നടന്‍ സിനിമയെ പ്രചരിപ്പിക്കുന്നത്. സിനിമയെ പറ്റി ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റില്ല, പറഞ്ഞു കഴിഞ്ഞാല്‍ ഇങ്ങനെയാണ് പല നടന്മാരും പ്രതികരിക്കുന്നതെന്ന് നാട്ടുകാര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് താണ വീഡിയോ പുറത്ത് വിട്ടതെന്ന് സായി പറഞ്ഞു. നീ ഭക്തി വിറ്റ് ജീവിച്ചാല്‍ ഞാന്‍ വീഡിയോ ഇട്ട് ജീവിക്കുമെന്നും അദേഹം പറഞ്ഞു. തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് തെറി പറയാന്‍ ഉണ്ണി മുകുന്ദന് അവകാശമില്ലെന്നും അതുകൊണ്ടാണ് അതെ നാണയത്തില്‍ തന്നെ നടനോട് തിരിച്ചടിച്ചതെന്നും സീക്രെട്ട് ഏജന്റ് വ്യക്തമാക്കി.