ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപ മോഷ്ടിച്ച് മുങ്ങിയ മലയാളി അറസ്റ്റിൽ

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഒന്നരക്കോടിയോളം രൂപ അപഹരിച്ച് മുങ്ങിയ കേസിലെ മലയാളി പിടിയിൽ. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയപുരയിൽ മുഹമ്മദ് നിയാസ് (38) ആണ് പിടിയിലായത്. അബുദാബിയിൽ രഹസ്യകേന്ദ്രത്തിൽ ഒളിച്ച് താമസിക്കുന്നതിനിടെയാണ് അബുദാബി പൊലീസിന്റെ പിടിയിലായത്. നിയാസിനെതിരെ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ അബുദാബിയിലും കേരളാ പോലീസിലും പരാതി നൽകിയിരുന്നു.

15 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്തുവരികയായിരുന്നു നിയാസ്. നിയാസിൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. കാണാതായ ശേഷം നിയാസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കാണാതാകുന്നതിന് മുമ്പ് കുടുംബത്തെ നാട്ടിലേക്ക് അയച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു.

നിയസിന്റെ പാസ്‌പോർട്ട് ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ഓഫിസിൽ പണം കൈകാര്യം ചെയ്യുന്ന ജോലി ചെയ്യുന്നവരുടെ പാസ്‌പോർട്ടുകൾ നിയമപ്രകാരം കമ്പനിയാണ് സൂക്ഷിക്കുന്നത്. അതിനാൽ നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലായിരുന്നു. രാജ്യംവിടാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ അന്വേഷണം തുടരുകയായിരുന്നു.

ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തുവരികയായിരുന്നു നിയാസ്. മാർച്ച് 25 തിങ്കളാഴ്ച ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് എത്താതിരുന്നതോടെയാണ് അന്വേഷണമാരംഭിച്ചത്. സഹപ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ ആറ് ലക്ഷം ദിർഹത്തിന്റെ കുറവ് കണ്ടെത്തുകയായിരുന്നു.