വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് മാപ്പ് പറയണം; അത് ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണം; ഇലക്ടറല്‍ ബോണ്ട് വ്യാജവാര്‍ത്ത; മനോരമക്കെതിരെ നിയമനടപടിയുമായി സിപിഎം

ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയ മലയാള മനോരമക്കെതിരെ നിയമ നടപടിയുമായി സിപിഎം. മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാട്രക്ചര്‍ കമ്പനിയില്‍ നിന്ന് സിപിഎം 2021-22 കാലഘട്ടത്തില്‍ 25 ലക്ഷം രൂപ ‘ഇലക്ട്രല്‍ ബോണ്ട്’ വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓണ്‍ലൈനും പ്രചരിപ്പിച്ച വ്യാജ വാര്‍ത്തക്കെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമനടപടി ആരംഭിച്ചത്.

വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം. അത് പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം മനോരമക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തികേസും സിവില്‍ കേസും ഫയല്‍ ചെയ്യുമെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read more

ഒരു നയാ പൈസയുടെ പോലും ഇലക്ട്രല്‍ ബോണ്ട് ഞങ്ങള്‍ സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ പ്രസ്ഥാനമാണ് സിപിഎം. അങ്ങനെ ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമ പോരാട്ടം നടത്തി അത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദുചെയ്യിച്ചതും സിപിഎം ആണ്. ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് മനോരമ വ്യാജവാര്‍ത്ത നല്‍ിയത്. സിപിഎമ്മിനെതിരായി നിരന്തരം വ്യാജവാര്‍ത്ത നല്‍കിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.