മലപ്പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കസ്റ്റഡി മര്‍ദ്ദനമെന്ന് ബന്ധുക്കളുടെ ആരോപണം

മലപ്പുറം പാണ്ടിക്കാട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി ആലുങ്ങല്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി ആണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മൊയ്തീന്‍കുട്ടിയെ പാണ്ടിക്കാട്ടെയും പെരിന്തല്‍മണ്ണയിലെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പ്രദേശത്ത് നടന്ന പൂരത്തിനിടെ അടിപിടി നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ചറിയാനാണ് മൊയ്തീന്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

മൊയ്തീന്‍കുട്ടി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4ന് ആയിരുന്നു മൊയ്തീന്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്. അഞ്ച് മണിയോടെ കുഴഞ്ഞുവീണ മൊയ്തീന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.