'എച്ച്' ഒഴിവാക്കി; ഡ്രൈവിംഗ് ടെസ്റ്റ് ഇനി കൂടുതല്‍ കടുകട്ടി; ഗിയര്‍ ഉള്ള ബൈക്കുകള്‍ക്ക് മാത്രം അനുമതി; പ്രതിദിനം 30 പേര്‍ക്ക് മാത്രം ലൈസന്‍സ്

സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ളതും 95 C C -ക്കു മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ ആയിരിക്കണം.

നിലവില്‍ ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ത്തിട്ടുള്ള 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ 2024 മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യേണ്ടതും പകരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ ലൈസന്‍സില്‍ ചേര്‍ക്കേണ്ടതുമാണെന്നും ഇതു സംബന്ധിച്ചു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. പുതിയ നിര്‍ദേശങ്ങള്‍ മേയ് ഒന്നിനു പ്രാബല്യത്തില്‍ വരും.

ഓട്ടോമാറ്റിക് ഗിയര്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളിലും, ഇലക്ട്രിക് വാഹനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനു വിധേയരാകുന്ന അപേക്ഷകര്‍ക്ക് ഇനി സാധാരണ മാനുവല്‍ ഗിയര്‍ ഉള്ള വാഹനം ഓടിക്കാന്‍ കഴിയില്ല. ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയര്‍/ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ പാടില്ല എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ പാര്‍ട്ട് 2 റോഡ് ടെസ്റ്റ് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 15(3) അനുശാസിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് വാഹന ഗതാഗതമുള്ള റോഡില്‍ നടത്തുവാന്‍ നിര്‍ദേശം നല്‍കുന്നു. ഗ്രൗണ്ടില്‍ തന്നെ പാര്‍ട്ട് 2 റോഡ് ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തിലെ വീഴ്ചയായി കണക്കാക്കും.

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് പാര്‍ട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലാര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും.

പ്രതിദിനം ഒരു MVI യും ഒരു AMVI യും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി ഇതില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. 30 എണ്ണത്തില്‍ കൂടുതല്‍ ആയാല്‍ ടെസ്റ്റിങ് കാര്യക്ഷമമായി നടത്താന്‍ കഴിയാത്തതുകൊണ്ടാണ് ഈ മാറ്റം. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ല്‍ കുറവായാല്‍ കുറവ് വരുന്ന എണ്ണം നേരത്തെ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് മുന്‍ഗണന പ്രകാരം നല്‍കാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും.

ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ എല്‍.എം.വി വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് ( VLTD) ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്തു മെമ്മറി കാര്‍ഡ് എം.വി.ഐ കൈവശം കൊണ്ടുപോകേണ്ടതും അതിലെ ഡേറ്റാ ഓഫിസിലെ കംപ്യൂട്ടറിലേക്ക് മാറ്റിയ ശേഷം മെമ്മറി കാര്‍ഡ് തിരികെ നല്‍കേണ്ടതുമാണ്. ഡാറ്റാ മൂന്ന് മാസകാലയളവിലേക്ക് ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ്.

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ പാര്‍ട്ട് 1 ഡ്രൈവിംഗ് ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കില്‍ പരിശോധിക്കണം.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ ചട്ടം 24 (3) (viii) പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളും അംഗീകാരം നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന മോട്ടോര്‍ മെക്കാനിക് അല്ലെങ്കില്‍ മെക്കാനിക്കില്‍ എന്‍ജിനീയറിങില്‍ ഉള്ള യോഗ്യത വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ ആകാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കപ്പെടാനുള്ള യോഗ്യതയായി മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നുള്ള റെഗുലര്‍ കോഴ്‌സ് പാസായവരെ പരിഗണിക്കണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി.