ജസ്റ്റിസും ഗവര്‍ണറുമല്ല നിയമം നിര്‍മ്മിക്കുന്നത്; ദേവന്‍ രാമചന്ദ്രനെ തുറന്ന് എതിര്‍ക്കാന്‍ സി.പി.എം; രൂക്ഷവിമര്‍ശനവുമായി എം.വി ജയരാജന്‍

ഹൈക്കോടതി ജഡ്ജ് ദേവന്‍ രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഗവര്‍ണറും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും തമ്മില്‍ എന്താണ് ബന്ധം എന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. കേരള സാങ്കേതിക സര്‍വ്വകലാശാല വി.സി. നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തപ്പോഴാണ് ‘ദേവന്‍ രാമചന്ദ്രന്‍ നിയമം’ വീണ്ടും ചര്‍ച്ചചെയ്യേണ്ടിവരുന്നത്. 2018ലെ യുജിസി ചട്ടത്തിലും കേരള നിയമസഭ പാസ്സാക്കിയ നിയമത്തിലും സാങ്കേതിക
സര്‍വ്വകലാശാല വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ നിയമിക്കാനുള്ള വ്യവസ്ഥയില്ലന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ദേവന്‍ രാമചന്ദ്രന്‍നിയമ’ത്തെക്കുറിച്ച് വീണ്ടും
===============
ഗവര്‍ണറും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും തമ്മില്‍ എന്താണ് ബന്ധം എന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. കേരള സാങ്കേതിക സര്‍വ്വകലാശാല വി.സി. നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തപ്പോഴാണ് ‘ദേവന്‍ രാമചന്ദ്രന്‍ നിയമം’ വീണ്ടും ചര്‍ച്ചചെയ്യേണ്ടിവരുന്നത്. 2018ലെ യുജിസി ചട്ടത്തിലും കേരള നിയമസഭ പാസ്സാക്കിയ നിയമത്തിലും സാങ്കേതിക സര്‍വ്വകലാശാല വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ നിയമിക്കാനുള്ള വ്യവസ്ഥയില്ല.

അപ്പോള്‍ ഏത് നിയമമനുസരിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി എന്ന ചോദ്യം ഡിസംബര്‍ 9ന് ഇതെഴുതുന്നയാള്‍ ഉയര്‍ത്തിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്ന വ്യക്തിയുടെ നിയമത്തിന് നിയമബോധമുള്ള ഡിവിഷന്‍ ബെഞ്ച് വിലകല്പിച്ചില്ലെന്നത് സ്വാഗതാര്‍ഹമാണ്. സെര്‍ച്ച് കമ്മിറ്റിയെ സംബന്ധിച്ച് കേന്ദ്രചട്ടത്തിലും സംസ്ഥാന നിയമത്തിലും അപാകതയുണ്ടായാല്‍ സംസ്ഥാന നിയമസഭയാണ് നിയമനിര്‍മാണം നടത്തേണ്ടത്. അല്ലാതെ ജസ്റ്റിസുമല്ല ഗവര്‍ണറുമല്ല. ഹൈക്കോടതി ജസ്റ്റിസിനോ ഗവര്‍ണര്‍ക്കോ ഭരണഘടനാ അധികാരം നല്‍കിയിട്ടില്ല. രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ രണ്ടുകൂട്ടരും ഓര്‍ക്കുന്നത് നന്ന്.