രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങൾ, അറസ്റ്റ് സ്വാഭാവികമെന്ന് എംവി ഗോവിന്ദൻ

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സ്വാഭാവികമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണ്.എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ ഇതുപോലെ അറസ്റ്റ് ചെയ്തിട്ടുണ്ട്.രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങളാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

പൊലീസ് നിയമം ഇടതു പക്ഷം ഉണ്ടാക്കിയതല്ല.പൊലീസ് അവരുടെ നടപടി മാത്രമെ സ്വീകരിച്ചിട്ടുള്ളു. സമരത്തിനിടെ രാഹുൽ പൊലീസിന്‍റെ  കഴുത്തിന് പിടിച്ചു.കമ്പും കൊണ്ട് അടിക്കാൻ ചെന്നു.കേസിൽ പ്രതിയായതിന് കള്ള മെഡിക്കൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി.രാഹുലിന് കാര്യമായ ഒരു രോഗവുമില്ലെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി.ജാമ്യം കിട്ടാനുള്ള ശ്രമമാണ് നടത്തിയത്.കോടതിയത് പരിശോധിച്ചു.ജാമ്യം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.സമരം  നടത്തിയാൽ കൽതുറുങ്കിൽ കിടക്കേണ്ടി വന്നേക്കും.ജയിലിൽ കിടക്കേണ്ട ആർജവം കാണിക്കേണ്ടി വരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേ സമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സമരജ്വാല’ എന്ന പേരിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങൾ എഴുതി ചേർത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. വഞ്ചിയൂർ കോടതി ജാമ്യപേക്ഷ തളളി 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.