'8300 കോടിയുടെ കള്ളപ്പണ ഇടപാട്': അജിത് ഡോവലിന്റെ മകന് എതിരെയും യൂസഫ് അലിക്ക് എതിരെയും വ്യാജവാര്‍ത്ത നല്‍കി; മറുനാടന് എതിരെ നടപടിയുമായി ലഖ്‌നൗ കോടതിയുടെ നടപടി

പ്രമുഖ വ്യവസായി യൂസഫ് അലിക്കെതിരെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെയും വ്യാജആരോപണം ഉന്നയിച്ചുവെന്ന് ആരോപിച്ച് നല്‍കിയ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് കോടതിയുടെ സമന്‍സ്. ലഖ്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് സമന്‍സ് അയച്ചിരിക്കുന്നത്. മറുനാടന്‍ മലയാളിയുടെ സിഇഓ ആന്‍ മേരി ജോര്‍ജ്, ഗ്രൂപ്പ് എഡിറ്റര്‍ റിജു എന്നിവര്‍ക്കും കോടതി സമന്‍സ് നല്‍കിയിട്ടുണ്ട്.

മറുനാടന്‍ മലയാളി യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത രണ്ട് വിഡിയോകള്‍ക്കെതിരെയുള്ള കേസിലാണ് നടപടി. നോട്ട് അസാധുവാക്കലിനുശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എന്‍.വൈ ഏഷ്യ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8,300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നാണ് മറുനാടന്‍ മലയാളി വീഡിയോവിലെ ആരോപണം.

യൂസഫ് അലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വീഡിയോയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വിഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലക്നൗ കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തതഇതിനെതിരെ ലഖ്‌നൗവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസിലാണ് സമന്‍സ്.

സമന്‍സ് നല്‍കിയ എല്ലാവരും ജൂണ്‍ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ മുഖേന സമ്മന്‍സ് ഷാജന്‍ സ്‌കറിയ കൈപ്പറ്റാന്‍ കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ മുകുള്‍ ജോഷിയാണ് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ക്ക് വേണ്ടി ഹാജരായത്. ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോയിലെ ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തികരവും, സത്യവുമായി ഒരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയാണ് കോടതി പ്രതികള്‍ക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമന്‍സ് അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.