കേരളത്തില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്പോള്‍ സര്‍വേ; മധ്യകേരളവും വടക്കന്‍ കേരളവും യുഡിഎഫിന് ഉറച്ച കോട്ടയാകും, തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് പിടിച്ചുനില്‍ക്കും ഒപ്പം ബിജെപിയ്ക്ക് ചെറുസാധ്യതയും

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്പോള്‍ സര്‍വേ ഫലം. യുഡിഎഫിന് 81-86 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും എല്‍ഡിഎഫിന് 51-59 സീറ്റുകള്‍ കിട്ടിയേക്കാമെന്നുമാണ് ലോക്‌പോള്‍ സര്‍വേ പറയുന്നത്. എന്‍ഡിഎയ്ക്ക് 2 സീറ്റുകള്‍ വരെ കിട്ടിയേക്കാമെന്നാണ് ലോക്പോള്‍ പ്രവചിക്കുന്നത്. മധ്യകേരളവും വടക്കന്‍ കേരളവും യുഡിഎഫിന് അകമഴിഞ്ഞു പിന്തുണ നല്‍കുമെന്നാണ് സര്‍വ്വേ പറയുന്നത്. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് നിലവിലെ സ്വാധീനം തുടരുമെന്നും യുഡിഎഫിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്നുമാണ് പ്രവചനം. പക്ഷേ ഇഞ്ചോടിഞ്ചായി യുഡിഎഫ് തെക്കന്‍ കേരളത്തിലും നില്‍ക്കും. തിരുവനന്തപുരത്ത് ബിജെപി നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് 0 മുതല്‍ രണ്ട് സീറ്റ് വരെ ചിലപ്പോള്‍ കിട്ടിയേക്കാമെന്നും സര്‍വ്വ പറയുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയും ക്രമക്കേടുകളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് കാര്യമായ ക്ഷതം ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് സര്‍വേ പറയുന്നത്. പ്രതിപക്ഷത്തിന്റെ ദുര്‍ഭരണ, അഴിമതി ആരോപണങ്ങള്‍ എല്‍ഡിഎഫിന്റെ ക്ഷേമപദ്ധതികളെ മറച്ചുകളഞ്ഞതായും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. യുഡിഎഫിന് 43-45 ശതമാനം വോട്ട് പ്രവചിക്കുന്ന സര്‍വെ എല്‍ഡിഎഫ് 39-41 ശതമാനം വരെ വോട്ട് നേടിയേക്കാമെന്നും പറയുന്നു. ബിജെപി 13-15 ശതമാനം വരെ വോട്ട് ലഭിച്ചേക്കാമെന്നും സര്‍വെ പ്രവചിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിലേക്ക് നീങ്ങുമെന്നും സര്‍വേ പറയുന്നു. തെക്കന്‍കേരളത്തിലെ എല്‍ഡിഎഫ് വോട്ടുബാങ്കുകള്‍ (നെല്‍ക്കര്‍ഷകര്‍, കശുവണ്ടിത്തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍)ക്കിടയില്‍ അതൃപ്തിയുണ്ടെന്നും ഇത് യുഡിഎഫിന്റെ വിജയത്തിലേക്ക് നയിക്കുന്ന കാരണമായേക്കാമെന്നും ലോക്‌പോള്‍ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

മധ്യകേരളത്തില്‍ കേരളാകോണ്‍ഗ്രസ് എമ്മിനുള്ളിലെ പടലപ്പിണക്കങ്ങളും യുഡിഎഫിലേക്ക് വോട്ടുമറിയാന്‍ കാരണമായേക്കാമെന്നും സര്‍വേ പറയുന്നു. യുഡിഎഫില്‍ ഐക്യമില്ലെന്ന പ്രചരണമുണ്ടെങ്കില്‍ പോലും മുന്നണിയിലെ ഇഴയടുപ്പം, വോട്ടുചോരാനുള്ള സാധ്യതക്കുറവ്, തദ്ദേശതിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ഊര്‍ജം എന്നിവ അവര്‍ക്ക് നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. ഫെബ്രുവരി മാസം ഒന്‍പതാം തീയതി മുതല്‍ 24-ാം തീയതി വരെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ലോക്പോളിന്റെ പ്രവചനം. ഒരു മണ്ഡലത്തില്‍നിന്ന് ഏകദേശം മുന്നൂറുപേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇത്തരത്തില്‍ 42000 പേരില്‍നിന്നാണ് അഭിപ്രായം ആരാഞ്ഞതെന്നും സര്‍വെക്കാര്‍ അവകാശപ്പെടുന്നു.

തിരുവനന്തപുരത്തെ ചില കേന്ദ്രങ്ങളില്‍ മാത്രമേ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കൂവെന്നും ദുര്‍ബലമായ പ്രാദേശിക നേതൃത്വം പാര്‍ട്ടിയുടെ സംസ്ഥാനവ്യാപക വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നെന്നും സര്‍വേ പറയുന്നു. വടക്കന്‍ കേരളത്തില്‍ മുസ്ലിം വോട്ടുകളുടെ സമാഹരണത്തിന് ലീഗ് മുഖ്യകാരണണാകുമെന്നും സര്‍വേ വിലയിരുത്തുന്നു. തൃശ്ശൂരിലും എറണാകുളത്തും സിറോ മലബാര്‍, ലത്തീന്‍ കത്തോലിക്ക വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വീഴും. ദേശീയതലത്തിലെ ബിജെപിയുടെ ക്രിസ്ത്യന്‍വിരുദ്ധ നിലപാട് തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കപ്പെടുന്നതിലേക്ക് നയിക്കും.

Read more

വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് 11-16 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. യുഡിഎഫ് ഇവിടെ 32 മുതല്‍ 37 സീറ്റ് വരെ നേടി മുന്നേറും. ബിജെപി വടക്കന്‍ കേരളത്തില്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. മധ്യകേരളത്തില്‍ യുഡിഎഫ്: 30 മുതല്‍ 35 സീറ്റ് വരേ നേടുമെന്നും എല്‍ഡിഎഫ്: 18നും 23നും ഇടയില്‍ സീറ്റ് നേടുമെന്നുമാണ് പ്രവചനം. എന്‍ഡിഎ ഇവിടെ അക്കൗണ്ട് തുറക്കില്ല. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് പിടിച്ചുനില്‍ക്കുമെന്നും 19 മുതല്‍ 23 സീറ്റ് നേടുമെന്നും യുഡിഎഫ് ഇവിടെ 13-17 സീറ്റാവും നേടുകയെന്നും ലോക്‌പോള്‍ പറയുന്നു. ഇവിടെ എന്‍ഡിഎയ്ക്ക് ഒന്നും കിട്ടാതിരിക്കാനും 2 സീറ്റ് വരെ ചിലപ്പോള്‍ കിട്ടാനും സാധ്യതയുണ്ടെന്നണ് വിലയിരുത്തല്‍.