മുഖ്യമന്ത്രി ചരടുവലികള്‍ നോക്കികണ്ട് ഹൈക്കമാന്‍ഡ്; പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം; ഖാര്‍ഗെ നേതാക്കളെ വിളിച്ചു

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ യു.ഡി.എഫ് ക്യാമ്പില്‍ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും വടംവലികളും നിരീക്ഷിച്ച് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. വോട്ടെണ്ണലിന് മുന്‍പേ തന്നെ സോഷ്യല്‍ മീഡിയയില്‍ നേതാക്കളുടെ അനുയായികള്‍ തമ്മിലുള്ള ‘പോസ്റ്റര്‍, കമന്റ് യുദ്ധം’ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് ചില മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികള്‍ തുടങ്ങിയതോടെ ഹൈക്കമാന്‍ഡ് അതീവ ജാഗ്രതയിലാണ്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചും ചില നേതാക്കള്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിരുദ്ധമായി ആരും നീങ്ങരുതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അടക്കം നിലപാട്.

മെയ് 4ന് ഫലം പുറത്തുവന്ന ശേഷം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെത്തി എം.എല്‍. എമാരുടെ അഭിപ്രായം തേടും. അതിനുശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.