ലോക്കല്‍ സെക്രട്ടറിക്ക് എസ്.ഡി.പി.ഐയുമായി ബന്ധം; ചോദ്യം ചെയ്തപ്പോള്‍ ബി.ജെ.പിയില്‍ പോകാന്‍ ആക്രോശിച്ചു; ആലപ്പുഴ സി.പി.എമ്മില്‍ കൂട്ടരാജി

സിപിഎം നേതാവിന്റെ എസ്ഡിപിഐ ബന്ധത്തെച്ചൊല്ലി സിപിഎമ്മില്‍ ചേരിതിരിഞ്ഞ് പോര്. ആലപ്പുഴ ജില്ലയിലെ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ലോക്കല്‍ സെക്രട്ടറിക്ക് എസ്ഡിപിഐ ബന്ധമുണ്ടന്ന് കാട്ടി 38 അംഗങ്ങളാണ് രാജി നല്‍കിയിരിക്കുന്നത്. വിശാല്‍ വധക്കേസിലെ പ്രതിയും എസ്ഡിപിഐ നേതാവും ചേര്‍ന്ന് ലോക്കല്‍ സെക്രട്ടറി കൂടുകച്ചവടം നടത്തുകയാണെന്നാണ് രാജിവെച്ചവര്‍ ആരോപം ഉയര്‍ത്തിയിരിക്കുന്നത്.

ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്ഡിപിഐ നേതാവാണ് എന്നതിന് പുറമേ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്ഡിപിഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവെച്ചവര്‍ ഉന്നയിക്കുന്നു. ഇത് അന്തര്‍ധാരയുടെ ഭാഗമാണെന്നാണെന്നും ഇവര്‍ ആരോപിച്ചു.

സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ്സുകളൊന്നും ലോക്കല്‍ സെക്രട്ടറി നടത്തിയില്ല. ഇത് പാര്‍ട്ടി പരിശോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയുണ്ടാവാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് രാജിയെന്ന് നേതൃത്വത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഷീദ് മുഹമ്മദിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടറി ആര്‍. നാസറിനും നേരിട്ട് രാജിക്കത്ത് കൈമാറി.

ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെക്കുറിച്ച് നേരത്തേ തന്നെ പരാതി നല്‍കിയിരുന്നു. അന്നൊന്നും നടപടിയുണ്ടായില്ല. ഈ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. എസ്ഡിപി.ഐക്ക് കുടപിടിക്കുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഉടന്‍ നടപടി, അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് തങ്ങളുടെ രാജി സ്വീകരിക്കണം എന്നാണ് കത്ത് നല്‍കിയവരുടെ ആവശ്യം.

ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയതപ്പോള്‍ തങ്ങളോട് ബിജെപിയില്‍ പോടായെന്ന് ആക്രോശിക്കുകയായിരുന്നു. വിമര്‍ശിക്കുന്നവരെ വ്യക്തപരമായി എല്‍സി സെക്രട്ടറി തേജോവധം ചെയ്യുകയാണ്. ഇതില്‍ പരാതിപ്പെട്ടിട്ടും പാര്‍ട്ടിയുടെ ഏരിയ കമ്മറ്റി നടപടികള്‍ ഒന്നും എടുത്തില്ല. ചന്ദനക്കുറി തൊട്ടതിന്റെ പേരില്‍ സഖാക്കളെ വ്യക്തിപരമായി വിമര്‍ശിച്ച എല്‍സി സെക്രട്ടറി കഴിഞ്ഞ കൊല്ലക്കടവ് ടൗണ്‍ ബ്രാഞ്ച് സമ്മേളനത്തില്‍ മുസ്ലീം മതവിശ്വാസത്തിന്റെ ഭാഗമായുള്ള തൊപ്പി ധരിച്ചാണ് പതാക ഉയര്‍ത്തിയതെന്നും രാജിക്കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.