സഹോദരി ഭര്‍ത്താവിനായി ലോണ്‍, ആപ്പില്‍ റഫറന്‍സായി കൊടുത്തത് അധ്യാപികയുടെ പേര്; അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ ആത്മഹത്യ, നിതിന്റെ മരണത്തില്‍ സ്ഥാപനത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ്

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ ആരോപണങ്ങളില്‍ സ്ഥാപനത്തിലെആര്‍ക്കും പങ്കില്ലെന്ന വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ്. നിതിന്‍ രാജിന്റെ മരണത്തില്‍ കോളജിന് യാതൊരു പങ്കുമില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയാണെന്നും അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് പുറത്തുവിട്ട നോട്ടിസില്‍ പറയുന്നു.

നിതിന്‍ രാജ് മരിക്കുന്ന ദിവസം വരെ കോളജിലെ ഏതെങ്കിലും അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ സ്ഥാപനത്തിനോ എതിരായി പരാതി നല്‍കിയിട്ടില്ലെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി. നിതിന്‍ രാജ് എടുത്ത ലോണുമായി ബന്ധപ്പെട്ട് കോളജിലെ ഒരു അധ്യാപികയ്ക്ക് നിരന്തരം മെസേജുകളും ഫോണ്‍വിളികളും വരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് വിളിപ്പിച്ചതെന്നും കോളജ് വിശദീകരിക്കുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിശദീകരണം ഇങ്ങനെ.

നിതിന്‍ രാജ് മരിക്കുന്ന ദിവസം വരെ കോളജിലെ ഏതെങ്കിലും അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ സ്ഥാപനത്തിനോ എതിരായി പരാതി നല്‍കിയിട്ടില്ല. നിതിന്‍ രാജ് എടുത്ത ലോണുമായി ബന്ധപ്പെട്ട് കോളജിലെ ഒരു അധ്യാപികയ്ക്ക് നിരന്തരം മെസേജുകളും ഫോണ്‍വിളികളും വരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. സഹോദരീഭര്‍ത്താവായ അശോകനു വേണ്ടിയാണ് ലോണ്‍ എടുത്തത് എന്നാണ് നിതിന്‍ പറഞ്ഞത്. ലോണ്‍ ഒടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ നിതിന്റെ സഹോദരീഭര്‍ത്താവിനെ പ്രിന്‍സിപ്പാള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ലോണ്‍ ആപ്പില്‍ റഫറന്‍സായി കൊടുത്ത അധ്യാപികയുടെ പേര് അതില്‍നിന്ന് ഒഴിവാക്കാന്‍ പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപികയുടെ പേര് നല്‍കിയത് താനല്ലെന്നായിരുന്നു നിതിന്റെ നിലപാട്. ഇതോടെ അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. പരാതി എഴുതാന്‍ തുടങ്ങിയപ്പോഴാണ് നിതിന്‍ മുറിയില്‍നിന്നു പുറത്തുപോയതും മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കു ചാടിയതും. ഈ സംഭവത്തില്‍ സ്ഥാപനത്തിലെ ആര്‍ക്കും പങ്കില്ലെന്നും കോളജിന്റെ നോട്ടിസില്‍ പറയുന്നു.

കോളജിനു പുറത്തുണ്ടായ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിതിനെതിരെ നടപടികള്‍ വന്നപ്പോള്‍ നിതിനെ പരമാവധി സഹായിക്കാനാണ് കോളജ് ശ്രമിച്ചതെന്നും രക്ഷിതാവിനെ വരുത്തി കൗണ്‍സലിങ് നല്‍കാമെന്ന ഉറപ്പില്‍ വിട്ടെന്നും നോട്ടിസില്‍ പറയുന്നു. കൗണ്‍സലിങ് നല്‍കാമെന്ന് നിതിന്റെ രക്ഷിതാവ് കോളജിലും പൊലീസ് സ്റ്റേഷനിലും രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. നിതിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായി അധ്യാപകന്‍ ഡോ.റാമിനെതിരെ ഒരു പരാതികളും കോളജിന് ലഭിച്ചിട്ടില്ല. കോളജും മറ്റ് സ്ഥാപനങ്ങളും നിലനില്‍ക്കുന്ന വസ്തു കയ്യേറി കൈവശപ്പെടുത്തിയതാണെന്നും ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ ഉത്തരവായിട്ടുണ്ടെന്നും വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നോട്ടിസില്‍ അവകാശപ്പെടുന്നു.