വൈദ്യുതി ചാര്‍ജ്ജില്‍ വീണ്ടും മിന്നല്‍ പ്രഹരത്തിന് കെഎസ്ഇബി; കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച മഴ ലഭിച്ചില്ല; അധികം വാങ്ങിയ വൈദ്യുതിയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന് കെഎസ്ഇബി

കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് കാര്യമായി മഴ ലഭിക്കാത്തതിനാല്‍ അധിക ചെലവ് നികത്തുന്നതിനായി ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന് കെഎസ്ഇബി. 2023-24 വര്‍ഷത്തില്‍ അധികമായി വാങ്ങിയ വൈദ്യുതിയുടെ പണമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

2023-24 വര്‍ഷത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ലഭ്യതയില്‍ വലിയ കുറവുണ്ടായിരുന്നതായും ഇതേ തുടര്‍ന്ന് അധിക വൈദ്യുതി വാങ്ങുന്നതിനായി 745.86 കോടി രൂപ ചെലവഴിച്ചതായും കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചു. അധിക ചെലവ് നികത്തുന്നതിനായി യൂണിറ്റിന് 32 പൈസ വീതം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിനാല്‍ 1,477 ദശലക്ഷം യൂണിറ്റ് ജലവൈദ്യുത ഉത്പാദനമാണ് കുറഞ്ഞത്. ഈ കുറവ് പ്രധാനമായും ഹ്രസ്വകാല കരാറുകളിലൂടെയും പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള വാങ്ങലുകളിലൂടെയുമാണ് നികത്തിയത്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത 2,321 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു.

ബില്‍ഡ് ആന്‍ഡ് ഓപ്പറേറ്റ് പദ്ധതി പ്രകാരമുളള 465 മെഗാവാട്ട് വൈദ്യുതി വിതരണത്തിനുള്ള കരാറുകള്‍ റദ്ദാക്കിയതും പ്രതിസന്ധി സൃഷ്ടിച്ചു. ഈ കാലയളവില്‍ ഉണ്ടായ വൈദ്യുതി ഉപഭോഗത്തിലെ അസാധാരണമായ വര്‍ദ്ധനവും വെല്ലുവിളികള്‍ ഉയര്‍ത്തിയതായി കെഎസ്ഇബി അറിയിക്കുന്നു. യൂണിറ്റിന് 5.05 രൂപയായിരുന്നു 2023-24 ലെ ശരാശരി വൈദ്യുതി വാങ്ങല്‍ ചെലവ്.

Read more

2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം വൈദ്യുതി വാങ്ങല്‍ ചെലവ് 12,982.63 കോടി രൂപയായി ഉയര്‍ന്നതായും കെഎസ്ഇബി വ്യക്തമാക്കുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അപേക്ഷ നിലവില്‍ റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്. ഹര്‍ജിയില്‍ മെയ് 27 ന് വാദം കേള്‍ക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.