അനില്‍ അക്കര നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതല്ല; ബഹുമാനം വര്‍ദ്ധിക്കുന്നു; വാഴ്ത്തി കെ.എസ് ശബരീനാഥന്‍ 

ലൈഫ് അഴിമതി കേസിലെ വാര്‍ത്തകള്‍ കാണുമ്പോള്‍ അനില്‍ അക്കര എന്ന മനുഷ്യനോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നത് അനില്‍ അക്കരയാണ്. അതിന്റെ പേരില്‍ അദ്ദേഹം നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ചെറുതല്ല. പാവങ്ങളുടെ വീട് മുടക്കാന്‍ നോക്കി എന്ന ക്യാമ്പയിന്‍ ആയിരുന്നു പ്രധാനം.

സോഷ്യല്‍ മീഡിയയിലും പുറത്തും വ്യക്തിപരമായ അധിക്ഷേപവും ഭീഷണിപ്പെടുത്തലും വര്‍ധിച്ചപ്പോഴും തളരാതെ ലൈഫ് അഴിമതി കേസുമായി അദ്ദേഹം മുന്നോട്ടുപോയി. ഇപ്പോഴത്തെ വാര്‍ത്തകള്‍ കാണുമ്പോള്‍ അനില്‍ അക്കര എന്ന മനുഷ്യനോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ലൈഫ് മിഷന്‍ അഴിമതിയെ തുടര്‍ന്നുള്ള അറസ്റ്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ ഒതുങ്ങില്ലെന്ന് പരാതിക്കാരനും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ അനില്‍ അക്കര. അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് അദേഹം വ്യക്തമാക്കി.

മൂന്നുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി 12 നാണ് ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതി കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്ന യൂനിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുത്തത്. സ്വപ്ന സുരേഷിനെ കൂടാതെ മറ്റ് പ്രതികളായ സരിത്, സദ്ദീപ് എന്നിവരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചെന്നും ഇഡി വ്യക്തമാക്കി. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യത്തെ അറസ്റ്റാണ് ഇത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോഴ കേസ് കെട്ടി ചമച്ച കഥയാണെന്നായിരുന്നു ശിവശങ്കര്‍ പ്രതികരിച്ചിരുന്നത്.