ലൈഫ് മിഷന്‍ കേസ്; സരിത്ത് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകില്ല

ലൈഫ് മിഷന്‍ കേസില്‍ സരിത്ത് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകില്ല. കേസന്വേഷണത്തിന്റെ ഭാഗമായി സരിത്തിനോട് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇന്ന് ഹാജരാാന്‍ കഴിയില്ലെന്നാണ് സരിത്ത് വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്.

മെയില്‍ മുഖാന്തരമാണ് ഇന്ന ഹാജരാകാന്‍ കഴിയില്ലെന്ന വിവരം സരിത്ത് വിജിലന്‍സിനെ അറിയിച്ചത്. പാലക്കാട് വെച്ച് കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇന്ന് ഹാജരാകണമെന്ന് അറിയിച്ച് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. സരിത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ പരിശോധിക്കണമെങ്കില്‍ ഇയാളുെട സാന്നിധ്യം ആവശ്യമാണ്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ലൈഫ് മിഷന്‍ കേസിന്റെ അന്വേഷണം വീണ്ടും ആരംഭിച്ചിരിക്കുന്നത്. ജയിലില്‍ ആയിരുന്നപ്പോള്‍ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സിബിഐയും മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് കേസ്. സ്വപ്നയും സന്ദീപ് നായരും എം ശിവശങ്കറും കേസിലെ പ്രതികളാണ്.

അതേസമയം കേന്ദ്രസേനയുടെ സുരക്ഷതേടി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്നും സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്വപ്ന കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും സ്വപ്‌ന ആരോപിക്കുന്നു.