ലൈഫ് മിഷന്‍ കേസ്; സ്വപ്‌ന സുരേഷിനെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്യും

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സ്വപ്‌ന സുരേഷിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ നേരത്തെ സരിത്തിനെ ചോദ്യം ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് ലൈഫ് മിഷന്‍. ഇതില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് സമുച്ചയം പണിതതില്‍ അഞ്ചുകോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, യുഎഇ കോണ്‍സുലേറ്റിലെ പ്രമുഖര്‍ എന്നിവര്‍ക്കെല്ലാം അഴിമതിയില്‍ പങ്കുണ്ടെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്.

ലൈഫ് മിഷന്റെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈക്കൂലി നല്‍കിയതായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. സ്വപ്‌ന സുരേഷാണ് ഈ ഇടപാടിന് ഇടനില നിന്നതെന്നാണ് എഫ്‌ഐആര്‍.

കേസില്‍ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചത്.

അതേസമയം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ലെന്നും തന്റെ രഹസ്യമൊഴിയിലെ വിവരങ്ങളെ കുറിച്ചാണ് ചോദിച്ചതെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.