ലൈഫ് മിഷന്‍ കേസ്; സ്വപ്‌ന സുരേഷിന് സി.ബി.ഐ നോട്ടീസ്

ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്നായിരുന്നു ഇ ഡി സ്വീകരിച്ചിരുന്ന നിലപാട്. ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്‌ന ആവര്‍ത്തിക്കുന്നത്. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. അതിനിടെ ക്രൈബ്രാഞ്ചിന് എതിരെ ഗുരുതര ആരോപണങ്ങളുമായി സ്്വപ്‌ന ഇന്നലെ രംഗത്തെത്തിയിരുന്നു.

ഗൂഢാലോചന കേസിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഗൂഢാലോചന കേസിനെ കുറിച്ചല്ല, രഹസ്യമൊഴിയെ കുറിച്ചാണ് ചോദിച്ചത്. വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖകള്‍ എവിടെയെന്നും വീണാ വിജയന് ബിസിനസ് നടത്തിക്കൂടെയെന്നും അന്വേഷണ സംഘം ചോദിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ കലാപക്കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തി. എഴുന്നൂറിലേറെ കലാപക്കേസുകളില്‍ പ്രതിയാക്കുമെന്നായിരുന്നു ഭീഷണിയെന്നും കൊച്ചിയില്‍ സ്വപ്ന മാധ്യമങ്ങളോട് സംസാരിക്കവെ സ്വപ്ന പറഞ്ഞു.

എച്ച്ആര്‍ഡിഎസുമായുള്ള ബന്ധം ഒഴിവാക്കണം. കെ കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിവാക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. 164 പ്രകാരമുള്ള രഹസ്യമൊഴിക്ക് വിലയില്ലെന്ന് പറഞ്ഞുവെന്നും സ്വപ്ന വ്യക്തമാക്കി. തന്റെ അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമാധാനമായോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.