പൊതുമരാമത്ത് മന്ത്രി കേടായ റോഡിലെ കുഴി എണ്ണട്ടെ; മുഹമ്മദ് റിയാസിനെ പരിഹസിച്ച് വിഡി സതീശന്‍

പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിനെന്ന് വിഡി സതീശന്‍ പറഞ്ഞു. മന്ത്രി കേടായ റോഡിലെ കുഴി എണ്ണട്ടെയെന്നും പാര്‍ട്ടിയിലെ തന്റെ സ്വാധീനമളക്കാന്‍ റിയാസ് വരേണ്ടന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് പൊതുമരാമത്ത് മന്ത്രി. നവകേരള സദസിനോട് പ്രതിപക്ഷത്തിനല്ല കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി കൂട്ടിലിട്ട തത്തയെ പോലെയായിരുന്നുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

ചട്ടമ്പികള്‍ക്ക് കള്ള് വാങ്ങി കൊടുത്ത് ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രി. 17 സദസുകളില്‍ പ്രതിപക്ഷ നേതാവിന്റെ മാനസികനില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടാണ് താന്‍ മാന്യമായി സംസാരിക്കണം എന്ന് പറയുന്നതെന്നും നാളെ മന്ത്രിമാരില്‍ പലരും കരുതല്‍ തടങ്കലില്‍ നിന്ന് മോചിതരാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.