തന്നെ നയിക്കുന്നത് പി.ടി തോമസ്; നിയമസഭയില്‍ അദ്ദേഹത്തിന്റെ ശബ്ദമായി മാറുമെന്ന് ഉമ തോമസ്

നിയമസഭയില്‍ പി ടി തോനസിന്റെ ശബ്ദമായി മാറുമെന്ന് ഉമതോമസ്. തന്നെ നയിക്കുന്നത് പി ടിയാണ്. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താത്പര്യം. തന്റെ അഭിപ്രായങ്ങള്‍ എവിടെയാണെങ്കിലും തുറന്ന് പറയുമെന്നും അതിന് ഒരു മടിയുമില്ലെന്നും ഉമ തോമസ് പറഞ്ഞു. ഉപ്പുതോട്ടില്‍ എത്തി പി ടി തോമസിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം.

എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി.അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്.

മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരിച്ചത്. ഇന്നലെയാണ് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിച്ചത്.