'ഓപ്പറേഷൻ ഷീൽഡ്'; പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രിൽ, ബ്ലാക് ഔട്ടും അപായ സൈറണും മുഴങ്ങും

ഓപ്പറേഷൻ ഷീൽഡെന്ന പേരിൽ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രിൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശ പ്രകാരമുള്ള മോക് ഡ്രിൽ വൈകുന്നേരം അഞ്ച് മണിക്കാണ് നടത്തുന്നത്. ജമ്മു കശ്മീർ മുതൽ ഗുജറാത്ത് വരെയും ഹരിയാനയും ചണ്ഡിഗഡും മോക് ഡ്രില്ലിൻറെ ഭാഗമാകും. ബ്ലാക് ഔട്ടും അപായ സൈറൺ മുഴക്കുന്നതുമടക്കം മോക് ഡ്രില്ലിൻറെ ഭാഗമായി ഉണ്ടാകും.

ജമ്മു കശ്മീർ, പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശ പ്രകാരമാണ് മോക് ഡ്രിൽ നടത്തുന്നത്. മെയ് ഏഴിന് നടത്തിയ മോക് ഡ്രില്ലിന് സമാനമായ രീതിയിലാണ് ഇന്നും മോക് ഡ്രിൽ നടത്തുക. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രിൽ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഭരണപരമായ കാരണങ്ങളെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

പൂർണമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയും സൈറണുകൾ മുഴക്കിയുമാണ് മോക് ഡ്രിൽ നടത്തുകയെന്ന് പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു. 22 ജില്ലകളിൽ മോക് ഡ്രിൽ നടത്തുമെന്ന് ഹരിയാന സർക്കാർ അറിയിച്ചു. രാജസ്ഥാനിലാകട്ടെ 41 ജില്ലകളിലാണ് മോക് ഡ്രിൽ നടത്തുക. വൈകുന്നേരം അഞ്ച് മണിയോടെ മോക് ഡ്രിൽ ആരംഭിക്കും.