'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

തന്റെ കൈയുടെ വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി എംപി. കൈ കഴുകിയ ശേഷം നിലവിളക്ക് കൊളുത്തുകയും കേക്ക് മുറിക്കുകയും ചെയ്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ്‌ഗോപി. താന്‍ മറ്റാരുടേയും കൈയിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ലല്ലോ എന്നും സുരേഷ്‌ഗോപി ചോദിച്ചു.

ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. വിളക്ക് കത്തിക്കുന്നതിന് മുന്‍പ് കൈകള്‍ ശുദ്ധമാക്കിയത് താന്‍ അങ്ങനെയായതുകൊണ്ടാണ്. തന്നെയൊന്ന് ജീവിക്കാന്‍ വിടൂ. തന്റെ കൈ ശുദ്ധിയാക്കി ആ വിളക്ക് കൊളുത്തുന്നതുകൊണ്ട് ആര്‍ക്കും ഒരു ദോഷവുമില്ലെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

പല അമ്പലങ്ങളിലും താന്‍ ചുറ്റമ്പലത്തില്‍ കയറാറില്ലെന്നും അമ്പലങ്ങള്‍ എങ്ങനെയാണ് വൃത്തിയാക്കി വെച്ചിരിക്കുന്നതെന്ന് തന്നെ മുതിര്‍ന്നവര്‍ പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് അതിന് കാരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുകൊണ്ട് ചില ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ ചുറ്റമ്പലത്തില്‍ കയറാറില്ല. അമ്പലത്തില്‍ കയറുന്നതിന് മുന്‍പ് എവിടെയൊക്കെ കോണ്ടാക്റ്റ് വന്നുവെന്ന് തനിക്ക് ബോധ്യമുണ്ടെന്നും എംപി വ്യക്തമാക്കി.

അതിലൊക്കെ കാര്യമുണ്ടോ എന്ന് ചോദിക്കുന്നവര്‍ക്ക് മറ്റുദ്ദേശങ്ങളുണ്ടായിരിക്കും. അതിന്റെ കൂടെയൊന്നും നമുക്ക് ജീവിക്കാന്‍ പറ്റില്ല. അച്ഛനമ്മമാര്‍ വളര്‍ത്തിയ വഴിയില്‍ തങ്ങള്‍ ജീവിക്കുമെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു.

Read more

കൈകൊടുക്കരുതെന്നും ആലിംഗനം ചെയ്യരുതെന്നും നമ്മള്‍ കോവിഡ് കാലത്ത് പറഞ്ഞ് പഠിച്ചിട്ടുള്ളതാണ്. അതൊരു ബയോളജിക്കല്‍ നീഡ് ആയിരുന്നെങ്കില്‍ അതിന് വഴങ്ങും. പക്ഷേ സ്പിരിച്ച്വല്‍ നീഡ് ആണെങ്കില്‍ അതിന് വഴങ്ങില്ലെന്ന് പറയുന്നത് ഒരുതരം മുനവൈപ്പാണ്. അത് തെറ്റാണെന്നും സുരേഷ്‌ഗോപി പറഞ്ഞു.