കെ.എം മാണി ഒരു പാഠശാല, വിനയവും സഹിഷ്ണുതയും പഠിച്ചത് അദ്ദേഹത്തിൽ നിന്ന്: പി.ശ്രീരാമകൃഷ്ണന്‍

വിനയവും സഹിഷ്ണുതയും എന്തെന്ന് പഠിച്ചത് കെ.എം മാണിയില്‍ നിന്നാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പാലായില്‍ കെ.എം മാണിയുടെ പ്രതിമ അനാഛാദനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശ്രീരാമകൃഷ്ണന്‍. കെ.എം മാണി ഒരു പാഠശാലയാണെന്ന് അലങ്കാരികമായല്ല താൻ പറഞ്ഞതെന്നും സ്പീക്കര്‍ പറഞ്ഞു.

നിലനിന്നിരുന്ന ഏതെങ്കിലും ഒരു പ്രത്യശാസ്ത്രത്തിന്റെ പുറകെ പോവുകയല്ല കെ.എം. മാണി ചെയ്തത്. തന്റേതായ ഒരു തത്വശാസ്‌ത്രം രൂപപ്പെടുത്തി, തന്റേതായ ഒരു സ്ഥാനം കണ്ടെത്തി തനിക്കിരിക്കാനുള്ള കസേര സ്വയം എടുത്ത് രാഷ്ട്രീയത്തിന്റെ ഭൂമികയിൽ ഇരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അന്തരിച്ച കെ.എം മാണിയുടെ പൂർണകായ പ്രതിമ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനാച്ഛാദനം ചെയ്യുന്നതിനെ പ്രതിപക്ഷം പരിഹസിച്ചിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ബാർ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രതിഷേധിക്കുകയും സ്പീക്കറിന്റെ ഇരിപ്പിടം തള്ളിത്താഴെയിടുകയും ചെയ്ത ശ്രീരാമകൃഷ്ണന്റെ ചിത്രം ഇന്നലെ വി.ടി ബൽറാം എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കിട്ടിരുന്നു.

പാലാ കൊട്ടാരമറ്റത്ത് ബസ് ടെർമിനലിന്റെ വിശാലമായ കവാടത്തിന് ഓരം ചേർന്നാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് മാണിയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്. കേരള യൂത്ത്ഫ്രണ്ടിന്റെയും, കെ.എം.മാണി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് എട്ടരയടിയോളം ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. സിമന്റും മാർബിൾ മിശ്രിതവും ചേർത്താണ് പ്രതിമ നിർമ്മിച്ചിട്ടുള്ളത്. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്ന ജോസ് കെ. മാണിയുടെ നിലപാടിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതു വിധേനയും ന്യായീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ജോസ് കെ. മാണി വിഭാഗം നഗരത്തില്‍ കെ.എം. മാണിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.