ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് കോടതിയിലുള്ളത്.

ജസ്റ്റിസുമാരായ എംആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയും ഉള്‍പ്പടെയാണ് പരിഗണനയിലുള്ളത്.

ഇന്ന് 21-ാം കേസായാണ് ലാവ്ലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സിബിഐക്ക് വേണ്ടി കോടതിയില്‍ ഹാജരായേക്കും.

കഴിഞ്ഞ 32 തവണയും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹര്‍ജി അഞ്ച് മാസത്തിന് ശേഷമാണ് വീണ്ടും ലിസ്റ്റ് ചെയ്തത്. കേസ് അവസാനമായി ലിസ്റ്റ് ചെയ്തത് നവംബറിലായിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ 2017 ഡിസംബറിലായിരുന്നു സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ജനുവരിയില്‍ കോടതി നോട്ടീസ് അയച്ചു. പിന്നീട് പലവട്ടം കേസ് ലിസ്റ്റ് ചെയ്തെങ്കിലും പരിഗണിച്ചിരുന്നില്ല.