വന്ദേ ഭാരതിന് വന്‍വരവേല്പ്; അഞ്ച് ദിവസത്തേക്കുള്ള എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് തീര്‍ന്നു

മികച്ച പ്രതികരണം നേടി വന്ദേ ഭാരത് എക്സ്പ്രസ്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത്. ഈ മാസം 28നാണ് വന്ദേ ഭാരതിന്റെ സര്‍വീസ് ആരംഭിക്കുന്നത്. 25ന് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും.

ഇന്ന് എട്ട് മണിയോടെയാണ് വന്ദേ ഭാരത് ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചത്. അഞ്ച് ദിവസത്തെ എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കിംഗ് ഫുള്‍ ആയത്. മറ്റ് ടിക്കറ്റുകള്‍ക്കും ആവശ്യക്കാരേറെയാണ്.

തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയും ചെയര്‍കാറിന് 1590 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് എക്‌സിക്യൂട്ടീവ് കോച്ചിന് 2060 രൂപയും ചെയര്‍കാറിന് 1090 രൂപയുമാണ്. തിരുവനന്തപുരം എറണാകുളം എക്‌സിക്യൂട്ടീവ് കോച്ചിന് 1420 ഉം ചെയര്‍കാറിന് 765 ഉം ആണ് നിരക്ക്.

ചെയര്‍കാറില്‍ 914 സീറ്റുകളും എക്‌സിക്യൂട്ടീവില്‍ 86 സീറ്റുകളുമാണുള്ളത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ 6.07 ന് കൊല്ലത്തും 8.17ന് എറണാകുളത്തും എത്തും. ഷൊര്‍ണ്ണൂരിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചു. 9.22 ന് തൃശൂരില്‍ എത്തുന്ന വന്ദേ ഭാരത് 10.02 ന് ഷൊര്‍ണൂരില്‍ എത്തും.

11.03 ന് കോഴിക്കോട് എത്തും എന്നതാണ് പുതിയ സമയക്രമം. 12.03 ന് കണ്ണൂരിലും 1.25 ന് കാസര്‍ഗോഡ് എത്തും. 8 മണിക്കൂര്‍ 5 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്നും വന്ദേ ഭാരത് കാസര്‍ഗോഡ് എത്തും. ട്രയല്‍ റണ്‍ നടത്തുന്ന ഘട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കിയാണ് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്.