അദാനിക്കെതിരെ കടലിലും കരയിലും സമരം; നൂറാംദിനത്തില്‍ പുതിയ പോര്‍മുഖമെന്ന് ലത്തീന്‍ അതിരൂപത; സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു

വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി
തിരുവനന്തപുരം ലത്തീന്‍ അതിരൂപത. ഇനിയുള്ള സമരം കടലിലും കരയിലും നടത്തുമെന്ന് അതിരൂപത വ്യക്തമാക്കി. സമരത്തിന്റെ നൂറാംദിനമായ 27ന് കടലിലും കരയിലും സമരം നടത്തണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിച്ചു.

27ന് വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രീകരിച്ച് കരസമരവും മുതലപ്പൊഴി കേന്ദ്രീകരിച്ച് കടല്‍സമരവും നടത്തണമെന്നാണ് നിര്‍ദേശം. എല്ലാ ഇടവകകളില്‍നിന്നും ജനങ്ങളെ സമരത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു. സമരം തുടങ്ങിയശേഷം ആറാം തവണയാണ് അതിരൂപതയിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങളെക്കുറിച്ച് പഠിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സമരസമിതി തള്ളി. സമരക്കാരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രശ്‌നം പഠിക്കാന്‍ തുറമുഖ വകുപ്പ് പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ പ്രാദേശിക വിദഗ്ധരില്ലാത്ത പഠനം പ്രഹസനമെന്നാണ് സമരസമിതിയുടെ നിലപാട് . തീരശോഷണം പഠിക്കാന്‍ പ്രാദേശിക പ്രതിനിധിയില്ലാതെ സര്‍ക്കാര്‍ വിദഗ്ധസമിതി രൂപീകരിച്ചതിനെയും സമരസമിതി എതിര്‍ത്തിരുന്നു.