'കൃഷിയിടത്തിൽ ഇറങ്ങി'; അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾക്ക് നേരെ ഭൂവുടമ വെടിയുതിർത്തു

അട്ടപ്പാടി പാടവയലിൽ ആദിവാസി ദമ്പതികൾക്കു നേരെ വെടിയുതിർത്തു. കൃഷിയിടത്തിൽ ഇറങ്ങിയെന്ന് ആരോപിച്ചാണ് ഭൂവുടമ വെടിവെച്ചത്. പാടവയൽ പഴത്തോട്ടം സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.  മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.  പശുക്കളെ തീറ്റിക്കാനെത്തിയ നഞ്ചനും ഭാര്യ ചെല്ലിയുമാണ് ആക്രമണത്തിന് ഇരയായത്. എയർഗൺ ഉപയോഗിച്ച് ഇരുവർക്ക് നേരെയും ഈശ്വരൻ വെടിവെക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈശ്വരൻ്റെ പറമ്പിലേക്ക് അയൽവാസിയായ ചെല്ലിയുടെ കന്നുകാലികൾ കയറുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇന്നലെയും ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയായിരുന്നു ഈശ്വര സ്വാമി കൗണ്ടര്‍ വീടിനുള്ളിലേക്ക് പോയി വലിയ എയര്‍ഗണ്ണെടുത്ത് തിരിച്ചെത്തി വെടിയുതിര്‍ത്തത്.

തോക്കുമായെത്തുന്നത് കണ്ട് അടുത്തുള്ള മരക്കൂട്ടത്തിലേക്ക് ഓടിമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടെന്ന് ദമ്പതികള്‍ പറഞ്ഞു. ചെല്ലിയുടെ പരാതിയില്‍ സ്ഥലത്തെത്തിയ അഗളി പോലീസ് ഈശ്വര സ്വാമി കൗണ്ടറെ അറസ്റ്റ് ചെയ്തു. തോക്കും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ആയുധം കൈവശം വെച്ചതിനും കേസ് എടുത്തതായി അഗളി സിഐ അറിയിച്ചു.