ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണമെന്ന് വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ച് സംസ്ഥാന സര്‍ക്കാര്‍. നാടിന്‍റെ വികസനത്തിനായി പരമാവധി സംഭാവന സ്വീകരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്. എത്ര സംഭാവന കിട്ടിയെന്ന് ഓരോ വർഷവും വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.
മികച്ച തദ്ദേശ സ്ഥാപനത്തെ തെരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നതിൽ സംഭാവന വാങ്ങുന്നതടക്കമുള്ള കാര്യം പരിഗണിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. നാടിന്‍റെ നന്മയ്ക്കായി സംഭാവന നൽകാൻ ഒരു മടിയും ഇല്ലാത്ത നാടാണ് കേരളമെന്നും സർക്കുലർ പറയുന്നു. സ്പോൺസർഷിപ്പും സിഎസ്ആര്‍ ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും പ്രസിഡന്‍റുമാര്‍ക്കും അയച്ച സർക്കുലറിലാണ് നിർദേശം.
പല പദ്ധതികള്‍ നടപ്പാക്കാനും സ്പോണ്‍സര്‍മാരെയടക്കം ഉപയോഗിക്കാമെന്നും സിഎസ്ആര്‍ ഫണ്ട് അടക്കം കാര്യക്ഷമമായി ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം. നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഫഷണലുകളുടെ സേവനം തേടുന്നതടക്കം സംഭാവനയായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയുമടക്കം ഉപയോഗപ്പെടുത്തി സംഭാവന സ്വീകരിച്ചുകൊണ്ട് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് നിര്‍ദേശം.