ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍ക്ക് ഗതാഗത വകുപ്പ് തയ്യാറെടുക്കുമ്പോള്‍ സമരം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍. നാളെ മുതല്‍ ആണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ ഗതാഗത വകുപ്പ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നത്. ഡ്രൈവിംഗ് ടെസ്റ്റില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളിലെ അതൃപ്തിയാണ് സമരത്തിന് പിന്നില്‍.

നാളെ മുതലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിക്കാനാണ് സിഐടിയു പ്രഖ്യാപനം. ബഹിഷ്‌കരണം പിന്‍വലിക്കില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും സിഐടിയു അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര് പിന്‍വലിക്കുന്നതുവരെ സമരം തുടരാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

സമരത്തിന്റെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ നിശ്ചലമാക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രഖ്യാപനം. ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങളുമായി സഹകരിക്കില്ലെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതിദിനം 30 ലൈസന്‍സ് ടെസ്റ്റുകളെന്ന മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്.

പ്രതിദിനം 60 ലൈസന്‍സ് ടെസ്റ്റുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. 40 പുതിയ അപേക്ഷകരെയും 20 രണ്ടാം അവസരക്കാരെയുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ടെസ്റ്റുകള്‍ക്കായി പുതിയ ട്രാക്ക് ഒരുക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ട്രാക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല.