''ഞാന്‍ രാത്രിയില്‍ തലയില്‍ തോര്‍ത്തിട്ട് ആരെയും കാണാറില്ല''; തോല്‍ക്കുന്ന സീറ്റ് പോലും സംസ്ഥാന നേതൃത്വം തന്നില്ലെന്ന് കെ.വി തോമസ്

കോണ്‍ഗ്രസ് പാളയത്തെ വിരക്തി പ്രകടമാക്കി മുന്‍ മന്ത്രി പ്രൊഫ. കെ വി തോമസ്. പാര്‍ട്ടി വേണ്ട പരിഗണന തരുന്നില്ലെന്ന പരാതിയാണ് കെ വി തോമസ് പങ്കുവെയ്ക്കുന്നത്. മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള വിയോജിപ്പ് കെ വി തോമസ് തുറന്നു പറഞ്ഞു. തോല്‍ക്കാനിടയുള്ള സീറ്റ് താന്‍ ചോദിച്ചിട്ടും, സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ലെന്ന് കെ വി തോമസ് തുറന്നു സമ്മതിക്കുന്നു. നേതൃത്വത്തിന് താത്പര്യമില്ലാതിരുന്നതിനാല്‍ താന്‍ പിറകെ പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തെത്തി സിതാറാം യെച്ചൂരിയെയും, പ്രകാശ് കാരാട്ടിനെയും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കെ വി തോമസിന്റെ പ്രതികരണം. കോണ്‍ഗ്രസിലെ അവഗണനകള്‍ക്കെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി കെ വി തോമസ് ശീതയുദ്ധത്തിലാണ്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചെങ്കിലും, പിന്നീട് ആ പദവിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

പരിചയസമ്പന്നരും, പുതുമുഖങ്ങളും ചേരുന്നതാണ് എക്കാലവും കോണ്‍ഗ്രസിന്റെ ശക്തി. പരിചയസമ്പന്നരെ മാറ്റി നിര്‍ത്തി പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പ്രായമായതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള നേതാക്കളെ മാറ്റാനാകുമോ എന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. 52 പുതുമുഖങ്ങളെ മത്സരിപ്പിച്ചപ്പോള്‍ ആകെ രണ്ടു പേര്‍ മാത്രമാണ് ജയിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ ഒരിക്കലും ആലോചിച്ചില്ലെന്നായിരുന്നു കെ വി തോമസിന്റെ അഭിപ്രായം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച കാര്യം മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നതില്‍ ദുഃഖമുണ്ട്. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പരിഗണന പിന്നീട് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കളാണ് തനിക്ക് സീറ്റ് ലഭിക്കാതിരിക്കാന്‍ കാരണക്കാരെന്നും അദ്ദേഹം ഉറപ്പിക്കുന്നു.

സിപിഐഎം, ബിജെപി നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍, എന്റെ ബന്ധങ്ങള്‍ എനിക്ക് ഉപേക്ഷിക്കാന്‍ തയ്യാറല്ല, ഞാന്‍ ആരെയും രാത്രിയില്‍ തലയില്‍ മുണ്ടിട്ട് പോകാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.