'ഏമാന്റെ മുന്നില്‍ രണ്ടു വഴികളേ ഉള്ളൂ', സിറിയക് ജോസഫിന് എതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ടി ജലീല്‍

ലോകായുക്തയ്‌ക്കെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി കെ.ടി.ജലീല്‍ എം.എല്‍എ. ഉറ്റ ബന്ധുവായ അഭയ കൊലക്കേസ് പ്രതി ഫാദര്‍ കോട്ടൂരിന് പരോള്‍ അനുവദിച്ചതില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചുവെന്ന് ജലീല്‍ ആരോപിച്ചു. ജോമോന്‍ പുത്തന്‍പുരക്കലിന്റെ ‘അഭയ കേസിന്റെ ചുരുളഴിച്ച ദൈവത്തിന്റെ സ്വന്തം വക്കീല്‍’ എന്ന ആത്മകഥയില്‍ നിന്നുള്ള ഭാഗം പങ്കുവച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നാടിനെ നടുക്കിയ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം കോടതി ശിക്ഷിച്ച് അഞ്ചു മാസം തികച്ച് ജയിലില്‍ കിടക്കുന്നതിന് മുമ്പ് കൊറോണയുടെ മറവില്‍ നല്‍കിയ ‘പരോള്‍ നാടകം’ ഞെട്ടിക്കുന്നതാണ്.

സുപ്രീംകോടതി ഉത്തരവുണ്ടെന്ന വ്യാജേന 2021 മെയ് 9 ന് നിയമ വിരുദ്ധമായാണ് അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. ലോകായുക്ത സിറിയക് ജോസഫ് പദവി ദുരുപയോഗം ചെയ്ത് കോട്ടൂരിന് വേണ്ടി ജയില്‍ ഡിജിപി ആയിരുന്ന ഋഷിരാജ് സിംഗിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് പരോള്‍ റദ്ദ് ചെയ്ത് ഇവരെ ജയിലിലേക്കയച്ചത്.

‘ ഏമാന്റെ മുന്നില്‍ രണ്ടു വഴികളേ ഉള്ളൂ. ഒന്ന് അധികം നാറുന്നതിന് മുമ്പ് സ്വയം രാജിവെച്ച് പോവുക. അതല്ലെങ്കില്‍ ചീഞ്ഞ്‌നാറിപ്പുഴുത്ത് സ്വാഭാവിക വീഴ്ചക്ക് കാത്തിരിക്കുക. ഏതാണ് വേണ്ടതെന്ന് ആലോചിച്ച് തീരുമാനിക്കാം.’ ജലീല്‍ കുറിച്ചു.

ലോകായുക്തയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസവും ജലീല്‍ രംഗത്തെത്തിയിരുന്നു. അല്‍പ്പമെങ്കിലും നീതി ബോധമുണ്ടെങ്കില്‍ ജസ്റ്റിസ് സിറിയക് ജോസഫ് രാജിവെക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ന്യായാധിപനെന്ന തരത്തിലുള്ള അധികാരം ജസ്റ്റിസ് ദുര്‍വിനിയോഗം ചെയ്തതുവെന്നും അഭയക്കേസില്‍ തന്റെ ബന്ധുവായ ഫാദര്‍ കോട്ടൂരിനെ രക്ഷിക്കാന്‍ അദ്ദേഹം ഇടപെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.

13 കൊല്ലത്തെ മൗനം അവസാനിപ്പിക്കാന്‍ സമയമായി. ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ഉത്തമബോധ്യമുണ്ടെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം ജസ്റ്റിസ് കാണിക്കണമെന്നും ജലീല്‍ വെല്ലിവിളിച്ചിരുന്നു.

Read more