കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ ഒരുങ്ങി മാനേജ്‌മെന്റ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. നിലവില്‍ അനുവദിച്ചിരിക്കുന്ന ശമ്പളത്തുക ഇന്ന് മുതല്‍ ഗഡുക്കളായി നല്‍കാനും ആലോചനയുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കിയിരിക്കുകാണ്.

സിഐടിയുവിന് പിന്നാലെ ഐഎന്‍ടിയുസിയും ബിഎംഎസുംസമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കും. മെയ് ആറിന് സൂചന പണിമുക്ക് നടത്തുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും അറിയിച്ചിട്ടുണ്ട്.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുക. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഐഎന്‍ടിയുസി സത്യാഗ്രഹവും ആരംഭിക്കും. ഈ മാസം 28ന് സിഐടിയുവും സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ചിലെ ശമ്പളത്തിനായി ഇപ്പോളും കാത്തിരിപ്പ് തുടരുകയാണ്. ജോലി ചെയ്ത് 47 ദിവസമായിട്ടും ശമ്പളം ലഭിച്ചിട്ടില്ല. വിഷുവിനും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ദുരിതത്തിലാണ്. ധനവകുപ്പ് അനുവദിച്ച 30 കോടിരൂപ അക്കൗണ്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഭാഗികമായി പോലും ശമ്പള വിതരണം നടത്തിയില്ല. ഇതേ തുടര്‍ന്ന് ഇടതുയൂണിയനുകള്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷ സമരവുമായി രംഗത്തെത്തി.

75 കോടി ഉണ്ടെങ്കിലേ ശമ്പളം നല്‍കാന്‍ കഴിയൂ. 30 കോടി ഇന്ന് കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ എത്തിയാല്‍ ഗഡുക്കളായി വിതരണം ചെയ്യാന്‍ സാധിക്കും. ബാക്കി തുക കൂടി ഉടനെ അനുവദിക്കണമെന്നായിരിക്കും മാനേജ്‌മെന്റ് ആവശ്യപ്പെടുക.