കെഎസ്ആര്‍ടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളില്‍ മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് കുടുംബം

കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെയും ഭാര്യയെയും രണ്ടിടങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. കൊല്ലം ആവണീശ്വരത്താണ് സംഭവം നടന്നത്. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ താമസിക്കുന്ന രാജി(38) കഴിഞ്ഞ ദിവസം രാത്രി 10.30ന് മിനി ബസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ആവണീശ്വരം റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം നടന്നത്. കാണാതായ വിജേഷിനായി തിരച്ചില്‍ നടക്കുന്നതിനിടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിളക്കുടി ആയിരവല്ലി പാറയ്ക്ക് സമീപം ഷാളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. കടബാധ്യതമൂലം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിജേഷിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് വസ്തുവിന്റെ പ്രമാണവും മൊബൈല്‍ഫോണും കണ്ടെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.